നെന്മാറ: നെല്ലിയാമ്പതി ചുരം പാതയിൽ കുണ്ടാർ ചോലക്കടുത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിനു മുകളിലേക്ക് മരം വീണു ഒരു മണിക്കൂർ ഗതാഗതം തടസപ്പെട്ടു. നെല്ലിയാമ്പതി റോഡിൽ വൈകിട്ട് നാലരയോടെയാണ് സംഭവം. ബസിന് മുകളിൽ തടഞ്ഞു നിന്ന മരം കൊല്ലങ്കോട് നിന്നെത്തിയ ഫയർ യൂണിറ്റാണ് മുറിച്ചു മാറ്റിയത്. ചെറുതുരുത്തിയിൽ നിന്നെത്തിയ വിനോദയാത്രാ സംഘം ടൂറിസ്റ്റ് ബസിൽ നെല്ലിയാമ്പതി സന്ദർശിച്ച് മടങ്ങവെയാണ് സംഭവം.
കുണ്ടറച്ചോല പാലത്തിനു സമീപം റോഡരികിൽ ഒരാഴ്ച മുമ്പ് കടപുഴകിയ മരത്തിന്റെ കൊമ്പുകൾ മറ്റൊരു മരത്തിലേക്ക് ചാഞ്ഞ് കിടന്നിരുന്നു. റോഡിന്റെ വശം ചേർന്ന് വന്ന ബസിന്റെ മുകൾ ഭാഗത്തേക്ക് പൊട്ടിയ മരക്കൊമ്പിന്റെ ഭാഗം ഉരസുകയും മരക്കൊമ്പ്പൂർണമായും ബസിലേക്ക് ചായുകയുമായിരുന്നു. യാത്ര തുടരാനാവാതെ ബസ് നിർത്തിയിടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കൊല്ലങ്കോട് അഗ്നിരക്ഷാസേനയിലെ സായി കൃഷ്ണൻ, കൃഷ്ണരാജ് എന്നിവരും പോത്തുണ്ടി സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ മനു,വാച്ചർമാരായ വിനു, കുമാരൻ എന്നിവരുടെയും നേതൃത്വത്തിൽ മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഒഴിവു ദിനം ചെലവഴിക്കാനെത്തിയ നിരവധി സഞ്ചാരികളും. കെ.എസ്. ആർ.ടി.സി.യുടെ നെല്ലിയാമ്പതി ടൂറിസ്റ്റ് സ്‌പെഷ്യൽ സർവീസ് ബസ്സുകളും വഴിയിൽ കുടുങ്ങി. ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |