കണ്ണൂർ: ചരിത്രം രേഖപ്പെടുത്തിയ നിരവധി ടൂർണമെന്റുകൾക്കു സാക്ഷ്യം വഹിച്ച കണ്ണൂർ ജവഹർ സ്റ്റേഡിയം നവീകരണ പദ്ധതി വെളിച്ചം കാണുമോ എന്ന് ഇന്ന് അറിയാം. സ്റ്റേഡിയം നവീകരണം സംബന്ധിച്ച വിഷയങ്ങളെക്കുറിച്ച് ആലോചിക്കാൻ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. രാവിലെ 11.30ന് കായികമന്ത്രിയുടെ ചേംബറിലാണ് യോഗം. കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കണ്ണൂർ കോർപ്പറേഷൻ മേയർ ടി..ഒ. മോഹനൻ, സെക്രട്ടറി, കായിക വകുപ്പ് ഡയറക്ടർ, സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ എം.ഡി, കിഫ്ബി സിഇഒ, കിറ്റ് കോ പ്രതിനിധി തുടങ്ങിയവരാണ് കണ്ണൂരിന് നിർണായകമായ ഈ യോഗത്തിൽ സംബന്ധിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്‌റ്റേഡിയം ആധുനികവൽക്കരിക്കാൻ പത്തുകോടി അനുവദിച്ചിരുന്നു. കിഴക്കുഭാഗത്തെ ജീർണിച്ച പവിലിയൻ നവീകരണം കൂടി ഉൾപ്പെടുത്തി പിന്നീട് 11.27 കോടിയാക്കി തുക ഉയർത്തി.
ഫുട്‌ബാൾ നാച്വറൽ ടർഫ്, എട്ടുവരി സിന്തറ്റിക് ട്രാക്ക്, കായികതാരങ്ങൾക്കുള്ള മുറികൾ, ഡ്രസ്സിംഗ് മുറികൾ തുടങ്ങിയവയാണ് സജ്ജീകരിക്കാനിരുന്നത്. കിഫ്ബിയിലുൾപെടുത്തിയുള്ള പദ്ധതിയിൽ പവിലിയൻ നവീകരണവും ഉൾപ്പെടുത്തിയിരുന്നു. കോർപ്പറേഷൻ നേതൃത്വവും സ്‌പോർട്‌സ് കൗൺസിലും പൊലീസും കായികതാരങ്ങളും ഉൾപ്പെട്ട മാനേജ്‌മെന്റ് കമ്മിറ്റിക്കായിരുന്നു നടത്തിപ്പ് ചുമതല.
വാടകയെചൊല്ലി കൊമ്പുകോർത്തു
സ്‌റ്റേഡിയത്തിലെ കടമുറികളുടെ വാടകയെ ചൊല്ലി സർക്കാരും കോർപ്പറേഷനും കൊമ്പുകോർത്തതോടെയാണ് വികസനപദ്ധതി പാതിവഴിയിലായത്.
കടമുറികളുടെ വാടക പൂർണമായും കോർപ്പറേഷനും കിഴക്കുഭാഗത്ത് പുതുതായി നിർമിക്കുന്ന പവിലിയനിലെ മുറികളുടെ വാടക സ്‌റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾക്കും മറ്റുമായി ഉപയോഗിക്കാനായിരുന്നു ധാരണ. മേയർ ചെയർമാനും സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറിയുമാകണമെന്നായിരുന്നു നിർദേശം. എന്നാൽ കോർപ്പറേഷൻ സെക്രട്ടറി തന്നെ കമ്മിറ്റിയുടെയും സെക്രട്ടറിയാകണമെന്ന നിലപാടാണ് കോർപറേഷൻ മുന്നോട്ടുവച്ചത്.സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭിച്ച് ടെൻഡർ ചെയ്‌തെങ്കിലും വീണ്ടും അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെത്തുടർന്നാണ് സ്റ്റേഡിയം നവീകരണം എങ്ങുമെത്താതെ പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |