പത്തനംതിട്ട: പ്രകൃതിക്കുവേണ്ടി പാടുകയും ക്ഷോഭിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ ഒാർമയ്ക്ക് ഇന്ന് ഒരാണ്ട്. ആറൻമുള വിമാനത്താവള പദ്ധതിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ കവയിത്രിയുടെ വാക്കുകൾ പൊന്നാക്കാൻ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ജനുവരിയിൽ നെൽകൃഷി തുടങ്ങും. മണ്ണൂത്തി കാർഷിക സർവകലാശാലയിൽ വികസിപ്പിച്ച മണിരത്നം എന്ന പുതിയ ഇനം വിത്താണ് പദ്ധതി പ്രദേശത്ത് വിതയ്ക്കുന്നത്. വിത കഴിഞ്ഞ് 90 -100 ദിവസത്തിനുള്ളിൽ വിളവെടുക്കാവുന്ന വിത്താണ് സർവകലാശാല വികസിപ്പിച്ചത്. മൂവായിരം കിലോ വിത്ത് ആറൻമുളയിൽ എത്തിച്ചു. പാടത്തെ വെള്ളം വറ്റിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 30 ഹെക്ടറിൽ വിതയ്ക്കും. ആറൻമുള പുഞ്ചയിൽ നെൽക്കൃഷി പുനരാരംഭിക്കണമെന്ന് വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിൽ പ്രസംഗിക്കുമ്പോഴെല്ലാം സുഗതകുമാരി ഒാർമപ്പെടുത്തുമായിരുന്നു. അന്ന് സമരം നയിച്ചവരിൽ ഒരാളാണ് ഇന്നത്തെ കൃഷിമന്ത്രി പി.പ്രസാദ്. സമരം വിജയിച്ചാൽ നെൽകൃഷി തുടങ്ങുമെന്ന് സമരസമിതി നേതാക്കൾ പ്രഖ്യാപിച്ചിരുന്നു.
പുതിയ നെൽകൃഷി പദ്ധതിയുടെ പ്രഖ്യാപനം മന്ത്രി പി. പ്രസാദ് ഇന്ന് ആറൻമുളയിൽ നടത്തും. ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിൽ സുഗതകുമാരിയുടെ ഒാർമ്മയ്ക്കായി നട്ട പേരാൽ മരത്തിന് ചുവട്ടിൽ ചടങ്ങിനായി പ്രദേശവാസികൾ ഒത്തുചേരും. മുൻ എം.എൽ.എ എ.പദ്മകുമാറിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിമാനത്താവള പദ്ധതി പ്രദേശമായ ആറൻമുള എൻജിനിയറിംഗ് കോളേജ് പരിസരത്തെ പുഞ്ചയിൽ വിത്ത് വിതച്ച് നെൽകൃഷി തുടങ്ങിയിരുന്നു. എന്നാൽ, പദ്ധതി പ്രദേശത്ത് മൊത്തമായി കൃഷി തുടങ്ങിയിരുന്നില്ല.
പിന്നീട് പ്രളയവും കൊവിഡും പ്രതിസന്ധി സൃഷ്ടിച്ചു. ആയിരം ഏക്കർ വരുന്ന ആറൻമുള പുഞ്ചയിൽ മൂന്ന് പതിറ്റാണ്ടായി കൃഷി മുടങ്ങിയിട്ട്.
പ്രവേശനമില്ളാതെ വാഴുവേലിൽ തറവാട്
പുരാവസ്തു വകുപ്പ് 64ലക്ഷം രൂപ മുടക്കി നവീകരിച്ച വാഴുവേലിൽ തറവാട് ഇതുവരെ നാട്ടുകാർക്ക് തുറന്നുകൊടുത്തില്ല. 700 വർഷത്തോളം പഴക്കം കണക്കാക്കുന്ന തറവാട് കഴിഞ്ഞ വർഷമാണ് നവീകരിച്ചത്. സർപ്പക്കാവ്, കുളം, പടിപ്പുര, ഒൗഷധ വൃക്ഷങ്ങൾ എന്നിവയടങ്ങിയ തറവാട് പൊതുജനങ്ങൾക്ക് കാണാനും സാഹിത്യപ്രേമികൾക്ക് ഒത്തുകൂടാനും തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |