കോഴിക്കോട്: ബസിൽ കുഴഞ്ഞുവീണ രോഗിയെയും കൊണ്ട് മെഡിക്കൽ കോളേജിലേക്ക് കുതിച്ചപ്പോൾ അജാസിന് ഉറപ്പുണ്ടായിരുന്നു ഒന്നും സംഭവിക്കില്ലെന്ന്. പക്ഷേ, വിധി മറ്റൊന്നായിരുന്നു. ആശുപത്രിയിലെത്തി അൽപ്പനേരം കഴിഞ്ഞപ്പോഴേക്കും രോഗി മരിച്ചു, അജാസിന്റെ കരുതലിനും വേഗതയ്ക്കും നന്ദി പറയാനാവാതെയുളള മടക്കം.
മലാപ്പറമ്പ് പറമ്പത്ത് ചാലിൽ സ്വദേശി പത്മനാഭൻ നായരാണ് (74) ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്കകം ഹൃദയസ്തഭംനം മൂലം മരിച്ചത്. പറമ്പിൽ ബസാർ സ്വദേശിയായ അജാസിന്റെ സൂപ്പർ ഷെെൻ ബസാണ് രോഗിയേയും കൊണ്ട് അതിവേഗം ആശുപത്രിയിലെത്തിയത്.
ഇന്നലെ രാവിലെ 7.25 ന് നരിക്കുനിയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര പുറപ്പെട്ട ബസ് 8 മണിയോടെയാണ് മലാപ്പറമ്പ് എത്തുന്നത്. മെഡിക്കൽ കോളേജിന് സമീപത്തെ ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ മലാപ്പറമ്പിൽ നിന്ന് ഭാര്യയോടൊപ്പമാണ് പത്ഭനാഭൻ നായർ ബസിൽ കയറിയത്. സീറ്റില്ലാത്തതിനാൽ നിൽക്കുകയായിരുന്നു. ചേവരമ്പലത്ത് എത്തിയപ്പോൾ പത്മനാഭൻ നായർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ നിലവിളിച്ചതോടെ ഒന്നും ആലോചിക്കാതെ ഡ്രൈവർ സീറ്റിലിരുന്ന അജാസ് കണ്ടക്ടർ രഞ്ജിത്തിന്റെയും യാത്രക്കാരുടേയും സഹായത്തോടെ ശരവേഗത്തിൽ ബസ് ആശുപത്രിയിലേക്ക് പായിക്കുകയായിരുന്നു. മലാപ്പറമ്പ്, ചേവരമ്പലം, ചേവായൂർ, കോവൂർ, മെഡിക്കൽ കോളജ് വഴിയാണ് ബസ് സാധാരണ കോഴിക്കോട് നഗരത്തിലേക്ക് പോവുന്നത്. എന്നാൽ ചേവരമ്പലത്ത് നിന്ന് ഇരിങ്ങാടൻപ്പള്ളി ബെെപ്പാസിലൂടെ കോവൂർ കയറി ആറുമിനുട്ട് കൊണ്ടാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ ബസ് എത്തിച്ചത്.
പക്ഷേ വെെകീട്ടോടെ പത്മനാഭൻ നായർ മരിച്ചു. പത്ഭനാഭൻ നായർ വിട പറഞ്ഞെങ്കിലും ജന്മനാളിൽ ചെയ്ത പുണ്യപ്രവൃത്തിയായാണ് അജാസ് കാണുന്നത്. കുരുവട്ടൂർ പ്രദേശത്തെ ബസ് വർക്കേഴ്സ് ഇരുവരേയും അഭിനന്ദിച്ചു പറമ്പിൽ ബസാർ സ്വദേശിയായ അജിനാസ് 12 വർഷമായി ബസ് ഡ്രൈവറാണ്. അത്യാവശ്യസമയത്ത് ആംബുലൻസും ഓടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |