കണ്ണൂർ: ശിങ്കാരിമേളത്തിലൂടെ അതിജീവനത്തിനുള്ള താളം തേടി ചെറുതാഴം ഏഴിലോട് ചക്ലിയ കോളനിയിലെ യുവതി യുവാക്കൾ. പരമ്പരാഗത തൊഴിലുകളായ തുകൽ ചെരുപ്പ് നിർമ്മാണവും കക്ക നീറ്റിയുള്ള കുമ്മായം നിർമ്മാണവും അന്യം നിന്നതോടെയാണ് ജീവിതം കരുപ്പിടിപ്പിക്കാൻ കോളനി നിവാസികളുടെ പുതിയ ചുവടുവെപ്പ്.
നൂറ് കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലെ തൊഴിൽരഹിതരായ അൻപതോളം യുവതീ യുവാക്കളാണ് ശിങ്കാരി മേളത്തിൽ അരങ്ങേറ്റം കുറിച്ചത്.
പയ്യന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫോക്‌ലാന്റിന്റെ നേതൃത്വത്തിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോർഫ് കെറ്റലിന്റെ സഹായത്തോടെയാണ് ശിങ്കാരിമേളം പരിശീലിപ്പിച്ചത്. ഒരു തൊഴിലെന്ന ലക്ഷ്യം കൂടി മുൻനിർത്തി ആറ് മാസത്തെ പരിശീലനമാണ് നൽകിയത്.കൊവിഡ് കാലത്തെ വിരസത ഒഴിവാക്കുന്നതിന് സംഘടിപ്പിച്ച മിത്ര എന്ന പരിപാടിയിലൂടെയാണ് ശിങ്കാരിമേളത്തിന്റെ അരങ്ങേറ്റം കുറിച്ചത്.ശിങ്കാരി മേളം കൂടുതലും പുരുഷന്മാരാണ് അവതരിപ്പിക്കാറുള്ളതെങ്കിലും ചക്ലിയ കോളനിയിൽ കൂടുതലായും സ്ത്രീകളാണ് മുന്നോട്ട് വന്നിട്ടുള്ളത്.പരിശീലനം നേടുന്നവർക്ക് ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ വലിയ പിന്തുണയും ലഭിച്ചു.പതിനഞ്ച് പേർക്ക് ചെണ്ട ഉൾപ്പെടെയുളള വാദ്യോപകരണങ്ങൾ പഞ്ചായത്ത് സൗജന്യമായി നൽകി.ബാക്കിയുള്ളവർക്ക് അടുത്ത പദ്ധതി വിഹിതത്തിലുൾപ്പെടുത്തി ചെണ്ടയും കച്ചയും ആവശ്യമായ മറ്റ് വസ്ത്രങ്ങളുൾപ്പെടെ നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനമെന്ന് അധികൃതർ പറഞ്ഞു.
ആർട്ട് ഫോർ ലൈഫിൽ പരിശീലനം നേടിയത് 3000ൽ അധികം സ്ത്രീകൾ
നാല് വർഷമായി കേരളത്തിൽ മൂവായിരത്തിലധികം യുവതികൾക്ക് ആർട്ട് ഫോർ ലൈഫ് പദ്ധതിയിൽ ചെണ്ടമേള പരിശീലനവും മ്യൂറൽ പെയിന്റിംഗ് പരിശീലനവും ഫോക് ലാന്റ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഏഴിലോട് കോളനിയിലെ ആളുകളെ ശിങ്കാരിമേളം പരിശീലിപ്പിച്ചത്.പ്രേമരാജൻ കണ്ണങ്കൈയാണ് പരിശീലകൻ.
31 വർഷത്തെ പാരമ്പര്യമുള്ള ഫോക് ലാന്റിന് 2010 മുതൽ യുനെസ്‌കോ അംഗീകാരം ലഭിച്ചിട്ടുണ്ട്.
പരമ്പരാഗത തൊഴിൽ ചെയ്ത് ജീവിക്കുന്നവരാണ് ചക്ലിയ കോളനിയിൽ കൂടുതലും.കൊവിഡ് സാഹചര്യത്തിൽ ജീവിതം ദുസ്സഹമാവുകയും തൊഴിലില്ലായ്മ വലിയ പ്രശ്നമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കോളനിയിലെ യുവതി യുവാക്കൾക്ക് ചെണ്ട പരിശീലനം നൽകുന്നത്.ഒരു തൊഴിൽ എന്ന നിലിയിൽ കൂടിയാണ് പരിശീലനം .
എം.ശ്രീധരൻ,ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |