കഞ്ചാവും മയക്കുമരുന്നും അനാശാസ്യവും കൊലപാതകവും അടക്കം സകല ക്രിമിനലിസവും അറങ്ങേറുന്ന ഗാന്ധിനഗർ പരിസരത്ത് അടിയന്തിര ശുദ്ധീകരണം നടത്തണമെന്നാണ് ബന്ധപ്പെട്ടവരോട് ചുറ്റുവട്ടത്തിന് ഓർമിപ്പിക്കാനുള്ളത്. മെഡിക്കൽ കോളേജ് ഗൈനക്കോളജി വാർഡിൽ കയറി പകൽ സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോകണമെങ്കിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്നു പറയണം. സി.സി ടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ഒമ്പതു മിനിറ്റാണ് നീതു വാർഡിൽ തങ്ങിയതും കുട്ടിയുമായി കടന്നതും. തട്ടിക്കൊണ്ടു പോകൽ വിജയിച്ചത് സുരക്ഷാ വീഴ്ചകൊണ്ടാണെങ്കിലും ആരോഗ്യവകുപ്പ് ഉന്നതർ നടത്തിയ അന്വേഷണത്തിൽ സുരക്ഷാ വീഴ്ച കണ്ടെത്താനായില്ല. നഴ്സിന്റെ വേഷത്തിൽ വന്ന നീതുവിനെ പരിശോധന കൂടാതെ കയറ്റിവിട്ടത് ജാഗ്രത കുറവെന്ന് കണ്ടെത്തി സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ജാഗ്രത കുറവിൽ നിന്നല്ലേ സുരക്ഷാ വീഴ്ച ഉണ്ടായതെന്ന് ചോദിച്ചാൽ കഥയിൽ ചോദ്യം പാടില്ലെന്നാണ് അധികൃതരുടെ മറുപടി.
കൊവിഡിനെ തുടർന്ന് പ്രവേശന പാസിൽ നിന്നുള്ള വരുമാനം കുറഞ്ഞതോടെ സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറച്ചു. ശമ്പളവും കുറച്ചു. അക്രഡിറ്റേഷനുള്ള മാദ്ധ്യമ പ്രവർത്തകരെ വരെ പോലും കയറ്റിവിടാതെയുള്ള പരുഷമായ പെരുമാറ്റമായിരുന്നു സുരക്ഷാജീവനക്കാരുടേത്. രോഗികളുടെ കൂട്ടിരിപ്പുകാരുമായും വാക്കേറ്റം പതിവായിരുന്നു. ആറരയടിയോളം ഉയരമുള്ള സെക്യൂരിറ്റി ചീഫ് വാർഡിലൂടെ കറങ്ങുന്നതും വിരട്ടുന്നതും കണ്ടാൽ രോഗികളുടെ വരെ മുട്ടു കൂട്ടിയിടിക്കുമായിരുന്നു. ഇതെല്ലാം പഴം കഥയെന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകലിലൂടെ തെളിഞ്ഞു.
ക്രിമിനൽ ഏർപ്പാടുകൾ ആവർത്തിക്കാതിരിക്കാൻ മെഡിക്കൽ കോളേജാശുപത്രിയിലെ സെകൂരിറ്റി സംവിധാനം കൂടുതൽ മെച്ചപ്പെടുത്തണം. സി.സി.ടി.വി സംവിധാനം ഉണ്ടെങ്കിലും പല കാമറകളും പ്രവർത്തിക്കുന്നില്ല.ഗൈനക്കോളജി വിഭാഗം പ്രത്യേക കെട്ടിടത്തിലായതിനാൽ അവിടുത്തെ കാമറ പ്രവർത്തിച്ചത് ഭാഗ്യമായി. സമീപത്തുള്ള ഗാന്ധിനഗർ പൊലീസ് സ്റ്റേഷനുമായി കാമറകൾ ലിങ്ക് ചെയ്യുന്നതും ഭാവിയിൽ പ്രയോജനം ചെയ്യും. എന്തായായാലും ഹോട്ടൽ അധികൃതരും ടാക്സി ഡ്രൈവറും പൊലീസും ഒന്നിച്ചു പ്രവർത്തിച്ചതിനാൽ കുട്ടിയെ പെട്ടെന്ന് വീണ്ടെടുക്കാൻ കഴിഞ്ഞുവെന്നത് ആശ്വാസമാണ്. അഞ്ചു വർഷം മുമ്പ് കെവിൻ വധക്കേസിലെ വീഴ്ചയ്ക്ക് ഏറെ പഴികേട്ട ഗാന്ധിനഗർ പൊലീസിന് ആത്മാഭിമാനം ഉയർത്താൻ ഈ സംഭവത്തോടെയായി. ഇനിയും ഈ മികവ് മികവ് നിലനിറുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |