തിരുവല്ല : അംഗീകാരങ്ങളുടെ നിറവിലാണ് തിരുവല്ല നഗര കുടുംബാരോഗ്യ കേന്ദ്രം. സംസ്ഥാന കായകൽപ അവാർഡിന് പിന്നാലെ ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ചതിന്
ദേശീയതലത്തിലുള്ള ഗുണനിലവാര അംഗീകാരമായ എൻ.ക്യു.എ.എസ് (നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌സ്) ലഭിച്ചു. ആശുപത്രിയിലെ സൗകര്യങ്ങൾ,ചികിത്സാ സേവനങ്ങൾ, അണുബാധ നിയന്ത്രണം,ഗർഭിണികൾക്കും കുട്ടികൾക്കും ഉൾപ്പെടെയുള്ള അനുബന്ധ സേവനങ്ങൾ, പേഷ്യന്റ് റൈറ്റ്‌സ്, ഇൻപുട്ട്‌സ്,ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ വിഭാഗങ്ങളിലായി 70 ശതമാനത്തിനു മുകളിൽ സ്‌കോർ ലഭിക്കുന്ന സ്ഥാപനങ്ങൾക്കാണ് അംഗീകാരം നൽകുന്നത്. തിരുവല്ല നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് 94.8 ശതമാനവും ഓമല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് 90 ശതമാനവും സ്‌കോർ ജില്ലയിൽ നേടാനായി. ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കാനായി ജില്ലാ,സംസ്ഥാന,ദേശീയതലത്തിലുള്ള പ്രത്യേക ഗുണനിലവാര സമിതി നടത്തുന്ന വിദഗ്ധ പരിശോധനകൾക്കുശേഷമാണ് അംഗീകാരം ലഭിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ശുചിത്വത്തിനുള്ള സംസ്ഥാന കായകൽപ അവാർഡും തിരുവല്ല നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നു. അർബൻ കുടുംബരോഗ്യകേന്ദ്രം വിഭാഗത്തിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മാർക്ക് 99.2 ശതമാനം കരസ്ഥമാക്കിയാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. മുനിസിപ്പാലിറ്റിയുടെയും ദേശീയാരോഗ്യ ദൗത്യത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ തിരുവല്ല കാവുംഭാഗത്താണ് നഗരകുടുംബരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്.
ഒരുവർഷത്തിനിടെ അംഗീകാരങ്ങൾ
പ്രവർത്തനം തുടങ്ങി ഒരുവർഷം പൂർത്തിയാകുമ്പോഴാണ് മികവിനുള്ള അംഗീകാരം ഈ സർക്കാർ ആതുരാലയത്തെ തേടിയെത്തുന്നത്. 2021 ഫെബ്രുവരി 17നാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. തിരുവല്ല നഗരസഭയാണ് ആശുപത്രിക്ക് ആവശ്യമായ സ്ഥലവും കെട്ടിടവും നൽകിയത്. ദേശീയ ആരോഗ്യദൗത്യത്തിന്റെ നേതൃത്വത്തിൽ കെട്ടിടം പുതുക്കിപ്പണിത് പ്രവർത്തനം ആരംഭിക്കുകയായിരുന്നു. രാവിലെ 9 മുതൽ വൈകിട്ട് 6വരെ വിദഗ്ദ്ധ ഡോക്ടർമാരുടെ ഓ.പി സേവനവും, ലാബ്, ഫാർമസി, പബ്ലിക് ഹെൽത്ത് വിഭാഗവും ആശുപത്രിയിൽ പ്രവർത്തിക്കുന്നു. കൊവിഡുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനത്തിലും പ്രതിരോധ കുത്തിവയ്പ്പിലും ജില്ലയിലെ തന്നെ മാതൃകാപരവുമായ പ്രവർത്തനമാണ് നടത്തിയത്. ഈചുരുങ്ങിയ കാലയളവിൽ കാൽലക്ഷത്തോളം പേർക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തി. ഓ.പി ടിക്കറ്റിനുപോലും പണം ഈടാക്കാത്ത ഈസ്ഥാപനത്തിലെ എല്ലാസേവനങ്ങളും സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |