ചേർപ്പ് : ആറാട്ടുപുഴ പൂരം ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിന്നിരുന്ന ആന മറ്റൊരാനയെ കുത്തി ഇടഞ്ഞത് പരിഭ്രാന്തി പരത്തി. സംഭവം കണ്ട് നാട്ടുകാർ ചിതറിയോടി കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതരയോടെ മന്ദാരം കടവിലായിരുന്നു സംഭവം.
ഐനിക്കാട് എന്ന ആന മഹാദേവൻ എന്ന ആനയെ കുത്തുകയായിരുന്നു. തുടർന്ന് വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്നിരുന്ന മച്ചാട് ഗോപാലൻ എന്ന ആന കൊമ്പൻ ഐനിക്കാടിനെ കുത്തുകയായിരുന്നു. ഇതോടെ ഐയ്യനിക്കാട് ആന പെട്ടെന്ന് ശാന്തനായി. ഇതോടെ വൻ അപകടം ഒഴിവായി. ആറാട്ടിനെത്തിയ സ്ത്രീകളും, മേളക്കാരുമടക്കം നിരവധി പേർ ചിതറിയോടി.
ഇതിനിടയിലാണ് റോഡിൽ നിന്നും രണ്ട് പേർ താഴേക്ക് വീണത്. ഇവരെ സേവാഭാരതി ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബൈക്കുകൾക്കും കേടുപാടുണ്ടായി. ആനകൾ ഇടഞ്ഞതോടെ ആറാട്ട് എഴുന്നള്ളിപ്പ് അൽപ്പ നേരം വൈകിയാണ് നടത്തിയത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു.ടി.തോമസിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു.
നടുറോഡിൽ കത്തിയുമായി പിടിവലി:
പിങ്ക് പാെലീസ് ഇടപെട്ട് അറസ്റ്റ്
തൃശൂർ: നഗരമദ്ധ്യത്തിൽ കത്തിയുമായി തമ്മിലടിച്ച സംഘം പിങ്ക് പൊലീസ് സംഘത്തിന്റെ ഇടപെടലിൽ അഴിക്കുള്ളിലായി. വ്യാഴാഴ്ച ഉച്ചയ്ക്ക് നടുവിലാൽ ജംഗ്ഷനിലാണ് സംഭവം. അലഞ്ഞുതിരിയുന്ന മൂന്ന് പേർ തമ്മിലുള്ള പ്രശ്നമാണ് കത്തിയെടുത്തുള്ള പോർവിളിയിലേക്ക് എത്തിയത്. ഒരാൾ മറ്റൊരാളെ കുത്താൻ ഓടിക്കുന്ന സമയത്താണ് പിങ്ക് പൊലീസിന്റെ വാഹനം നടുവിലാലിലേക്ക് എത്തിയത്. സംഘത്തിലെ സീനിയർ സി.പി.ഒമാരായ ടി.കെ.ഗീതയും കെ.വി.രാജിയും ചേർന്ന് ഇരുവരേയും പലവട്ടം തടഞ്ഞുവച്ചു. ഇതിനിടെ കുത്താനുള്ള ഓട്ടം പിങ്ക് പൊലീസിന്റെ വാഹനത്തിന് ചുറ്റുമായി. ഇതിനിടെ വിവരം കൺട്രോൾ റൂമിലറിയിച്ചു. കൂടുതൽ പൊലീസെത്തിയതോടെ മൂവർ സംഘത്തിലെ ഒരാൾ ഓടിപ്പോയി. മറ്റുള്ളവരെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി ഈസ്റ്റ് സ്റ്റേഷനിലെത്തിച്ചു. ബലപ്രയോഗത്തിനിടെ സി.പി.ഒ.അജിത്തിന് കത്തികൊണ്ട് കൈക്ക് പരിക്കേറ്റു.
ഒറ്റത്തവണ തീർപ്പാക്കൽ: മെഗാ അദാലത്ത് ഇന്ന്
തൃശൂർ: ആധാരങ്ങളിൽ വില കുറച്ചു കാണിച്ച് രജിസ്ട്രേഷൻ നടത്തിയത് മൂലം അണ്ടർവാല്വേഷൻ നടപടി നേരിടുന്ന, 1986 ജനുവരി ഒന്നിനും 2017 മാർച്ച് 31നുമിടയിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി മാർച്ച് 18ന് രജിസ്ട്രേഷൻ വകുപ്പ് മെഗാ അദാലത്ത് നടത്തുന്നു. കുറവ് രജിസ്ട്രേഷൻ ഫീസ് പൂർണ്ണമായും, കുറവ് മുദ്രവിലയുടെ എഴുപത് ശതമാനം വരെയും ഒഴിവാക്കിയിരിക്കുന്നു. പദ്ധതി പ്രകാരം ജില്ലയിൽ ഇതുവരെയായി 11,175 കേസുകളിലായി 8 കോടി 10 ലക്ഷം രൂപ ഈടാക്കിയിട്ടുണ്ട്. കോടതി നടപടി നേരിടുന്ന കേസുകൾക്കും, ജപ്തി നടപടി നേരിടുന്ന കേസുകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കുറവ് മുദ്രവിലയുടെ കേവലം 30 ശതമാനം മാത്രം ഒടുക്കി നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള സുവർണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാർ (ജനറൽ) അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |