മാവൂർ: ചുവപ്പുനാടയിൽ കുരുങ്ങിയ മാവൂർ തെങ്ങിലക്കടവ് കാൻസർ സെന്ററിന് ഒടുവിൽ രക്ഷയുടെ വഴി തെളിയുന്നു. ആറു മാസത്തിനകം സെന്റർ പ്രവർത്തനക്ഷമമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സാറ്റലൈറ്റ് സെന്ററായി ഈ കേന്ദ്രം പ്രവർത്തിക്കും.
പി.ടി.എ റഹീം എം.എൽ.എ യുടെ അഭ്യർത്ഥനയെ തുടർന്ന് മന്ത്രി ഇന്നലെ വൈകിട്ട് വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. 'ആതുരാലയ വികസനം ചുവപ്പുനാടയിൽ തന്നെ" എന്ന തലക്കെട്ടിൽ മാവൂരിലെ കാൻസർ സെന്ററിന്റെയും ചെറൂപ്പ ആശുപത്രിയുടെയും ദുസ്ഥിതിയെ കുറിച്ച്
11ന് കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
സർക്കാർ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് നിലവിലുള്ള കെട്ടിടത്തിൽ സൗകര്യങ്ങൾ ഉറപ്പാക്കും. കാൻസർ സ്ക്രീനിംഗ് സെന്റർ, കീമോതെറാപ്പി, പാലിയേറ്റിവ് കെയർ എന്നിവയ്ക്കായിരിക്കും തുടക്കത്തിൽ ഊന്നൽ. സ്ഥാപനം മികച്ച രീതിയിൽ പ്രവർത്തനക്ഷമമാക്കുന്നതിനു പദ്ധതി തയ്യാറാക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ജില്ലാ കാൻസർ കെയർ സൊസൈറ്റി രൂപീകരിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെങ്ങിലക്കടവിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു.
സർക്കാർ തീരുമാനത്തിന് വിധേയമായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കി.
പി.ടി.എ റഹീം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.എ റംല ബീവി തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |