കണ്ണൂർ: 1971ൽ നടന്ന തലശേരി കലാപത്തിന്റെ ശിൽപഭാഷ്യത്തിലൊരുക്കി ശിൽപ ചിത്രൻ കുഞ്ഞിമംഗലം.വർഗീയത ആളിക്കത്തിയ കലാപത്തിന്റെ തീയണച്ച എ.കെ.ജിയുടെയും ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടപെടലുകളുടെ ശിൽപഭാഷ്യമാണ് ഒരുക്കിയിട്ടുള്ളത്. കലാപകാരികൾക്കെതിരെ ശക്തമായ നടപടി പൊലിസ് സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചു എ.കെ.ജി തലശേരി പൊലീസ് സ്‌റ്റേഷനിലെത്തി പൊലിസുകാരുമായി തർക്കിക്കുകയും പിന്നീട്
പുറത്തു നിർത്തിയിട്ട ജീപ്പിന്റെ ബോണറ്റിൽ കയറി പ്രസംഗിക്കുകയുമായിരുന്നു. അന്നത്തെ കൂത്തുപറമ്പ് എം.എൽ എയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലാണ് തലശേരി കലാപവേളയിൽ സാമുദായിക സൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിനായുള്ള പ്രവർത്തനം മുന്നേറിയത്. ജീപ്പിന്റെ ബോണറ്റിൽകയറി പ്രസംഗിക്കുന്ന എ.കെ.ജിയും താഴെ നിൽകുന്ന പിണറായിയുമാണ് ശില്പം. 15 അടി ഉയരത്തിലും എട്ട് അടിവീതിയിലുമാണ് ശിൽപം ഒരുക്കിയത്. ഫൈബർ,മെറ്റൽ, തുണി, ചാക്ക് എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്. സി.പി. എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ, ജില്ലാസെക്രട്ടറി എം.വി ജയരാജൻ, എ.വി രഞ്ജിത്ത്, നന്ദൻ എന്നിവർ ശിൽപങ്ങൾ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |