തൃശൂർ: നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും സമഗ്രവികസനം ലക്ഷ്യമിട്ട് ആയിരം കോടിയോളം രൂപയുടെ ബഡ്ജറ്റുമായി കോർപറേഷൻ ഭരണസമിതി. പശ്ചാത്തല മേഖലയ്ക്കും കുടിവെള്ളത്തിനുമായി അഞ്ഞൂറ് കോടിയോളം മാറ്റിവച്ചിരിക്കുന്ന ബഡ്ജറ്റാണ് ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അവതരിപ്പിച്ചത്. കോർപറേഷൻ വൈദ്യുതി വിഭാഗം ബഡ്ജറ്റും അവർ അവതരിപ്പിച്ചു.
മാസ്റ്റർ പ്ലാൻ, ആധുനിക രീതിയിലുള്ള റോഡുകൾ, വടക്കുന്നാഥ ക്ഷേത്ര പരിസരത്തെ ഗോക്കളുടെ സംരക്ഷണം, മാലിന്യ സംസ്കരണം, ഐ.ടി മേഖല, ഉത്പാദന മേഖല തുടങ്ങി സമസ്ത മേഖലകളെയും സ്പർശിച്ചാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
കുടിവെള്ളത്തിന് 200 കോടി
കോർപറേഷൻ പരിധിയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ 200 കോടി വകയിരുത്തി. അമൃത് 2 പദ്ധതിപ്രകാരം കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളാണ് നടത്തുക.
പശ്ചാത്തല മേഖലയ്ക്ക് 300 കോടി
കൂടുതൽ തുക വകയിരുത്തിയത് പശ്ചാത്തല മേഖലയ്ക്കാണ്. ഓരോ ഡിവിഷനിലും കൗൺസിലർമാർ നിർദ്ദേശിക്കുന്ന ഓരോ റോഡും ബി.എം.ബി.സി രീതിയിൽ നിർമ്മിക്കും. കൂടാതെ നഗരത്തിലെ പ്രധാന റോഡുകളായ സ്വരാജ് റൗണ്ട്, എം.ഒ റോഡ് മുതൽ ശക്തൻ പ്രതിമ വരെ, ഇക്കണ്ട വാര്യർ റോഡ്, എം.ജി.റോഡ്, ഷോർണൂർ റോഡ്, കുറുപ്പം റോഡ് മുതൽ കൂർക്കഞ്ചേരി വരെ, ഫാ.വടക്കൻ റോഡ്, അഴീക്കോടൻ രാഘവൻ റോഡ്, ടി.ബി.റോഡ് എന്നിവ ബി.എം.ബി.സി നിലവാരത്തിലാക്കും.
മാസ്റ്റർ പ്ലാനിന് 50ലക്ഷം
നഗര വികസനത്തിന് നാഴികക്കല്ലാകുന്ന മാസ്റ്റർ പ്ലാനിനായി 50 ലക്ഷമാണ് വകയിരുത്തിയത്. വടക്കുന്നാഥ ക്ഷേത്രപരിസരത്തെ ഗോക്കളുടെ സംരക്ഷണത്തിന്റെ തുടർപ്രവർത്തനത്തിന് പത്ത് ലക്ഷം രൂപ വകയിരുത്തി. എല്ലാ പ്രവർത്തനങ്ങളും ഓൺലൈനാക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനത്തിന് അഞ്ച് കോടി വകയിരുത്തി. പ്രവർത്തനത്തിന്റെ ഒന്നാം ഘട്ടമായി ഓഫീസ് പ്രവർത്തനം കംപ്യുട്ടർവത്കരിക്കും.
മാലിന്യ സംസ്കരണത്തിന് തുക
മാലിന്യ സംസ്കരണം, ശുചിത്വം , ആരോഗ്യം എന്നിവയ്ക്കായി 160 കോടിയാണ് വകയിരുത്തിയത്. 40 ശതമാനം വീടുകളിൽ നിന്ന് കൂടി 2023 മാർച്ച് 31 നകം മാലിന്യം എടുക്കുന്ന പ്രവർത്തനം നടത്തും.
പ്രധാനപ്പെട്ടവ
നാടകീയ രംഗങ്ങളുമായി കോർപറേഷൻ ബഡ്ജറ്റ് അവതരണ യോഗം
തൃശൂർ: കോർപറേഷൻ ബഡ്ജറ്റ് അവതരണ യോഗത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മേയറുടെ ആമുഖപ്രസംഗം മുതൽ അവസാനം ഡെപ്യുട്ടി മേയറുടെ ജനറൽ ബഡ്ജറ്റും വൈദ്യുതി ബഡ്ജറ്റ് അവതരണവും തീരുന്നതുവരെ യോഗം പ്രക്ഷുബ്ദം..!
ബഡ്ജറ്റ് അവതരണം നിരന്തരം തടസപ്പെടുത്തിയ കോൺഗ്രസ് അംഗങ്ങൾ മേയറെ ഉപദ്രവിച്ചതായും ആരോപണം ഉയർന്നു. യോഗം ആരംഭിക്കുന്നതിന് മുമ്പ് അമൃത് സിറ്റി മാസ്റ്റർ പ്ലാൻ കരട് കൗൺസിൽ അറിയാതെ കേന്ദ്ര സർക്കാരിന് നൽകിയെന്ന ആരോപണം പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ഉന്നയിച്ചു. ഇതിന് മേയർ മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാൽ മേയർ മറുപടി നൽകാതെ ബഡ്ജറ്റ് അവതരത്തിലേക്ക് കടന്നതോടെയാണ് പ്രതിപക്ഷം നടത്തളത്തിലേക്കും ചേംബറിലേക്കും കയറി. പിന്നീട് കണ്ടത് ഭരണപ്രതിപക്ഷ അംഗങ്ങളുടെ കൈയ്യാങ്കളിയും ഉന്തുംതള്ളും ബഹളവുമായിരുന്നു. പ്രതിപക്ഷ അംഗങ്ങൾ മുഴുവൻ മേയറുടെ ചേംബറിലേക്ക് കയറിയെങ്കിലും ഭരണപക്ഷത്തെ ചിലർ പ്രതിരോധിക്കാതെ വിട്ടുനിന്നതും ശ്രദ്ധിക്കപ്പെട്ടു.
അതേസമയം വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, വനിതാ കൗൺസിലർമാരായ എം.എൽ. റോസി, ഷീബ ബാബു, സാറാമ്മ റോബ്സൺ തുടങ്ങിയവരെല്ലാം കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെ പ്രതിരോധിച്ച് ബഡ്ജറ്റ് അവതരണത്തിന് ഡെപ്യുട്ടി മേയർക്ക് വലയം തീർത്തു. ജനറൽ ബഡ്ജറ്റ് കഴിഞ്ഞ് വൈദ്യുതി ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ മേയറെ പ്രതിപക്ഷം വളഞ്ഞതോടെ സീറ്റ് വിട്ടിറങ്ങിയ മേയർ, ഡെപ്യുട്ടി മേയറുടെ അടുത്തെത്തി.
ജോൺ ഡാനിയേൽ, എൻ.എ. ഗോപകുമാർ, ലാലി ജയിംസ്, ജയപ്രകാശ് പുവ്വത്തിങ്കൽ, ഇന്ദിര മുരളീധരൻ, കെ. രാമനാഥൻ , സന്തോഷ് കൂളപറമ്പിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. അതേസമയം ബി.ജെ.പി അംഗങ്ങൾ ഒന്നും ഉരിയാടാതെ തങ്ങളുടെ സീറ്റുകളിൽ ഇരുന്നു.
പ്രതികരണങ്ങൾ
കൗൺസിലർമാർക്കെതിരെ നടപടിയെന്ന് മേയർ
ബഡ്ജറ്റ് അവതരണത്തിൽ സംഘർഷമുണ്ടാക്കിയ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മേയർ എം.കെ.വർഗീസ്. ആമുഖ പ്രസംഗം നടത്തവേ മേയറെയും ബഡ്ജറ്റവതരിപ്പിക്കുമ്പോൾ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപനെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.
പ്രതിപക്ഷനേതാവിനെ കൂടാതെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ജെയിംസ്, എ.കെ.സുരേഷ് എന്നിവരാണ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതെന്ന് മേയർ പറഞ്ഞു. അമൃത് സിറ്റി മാസ്റ്റർ പ്ലാൻ കേന്ദ്ര സർക്കാരിന് അയച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പച്ചക്കള്ളമാണ്. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതേയുള്ളൂ. അഴിമതിയുണ്ടെങ്കിൽ അത് തെളിയിക്കണമെന്നും മേയർ വെല്ലുവിളിച്ചു. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ.ഷാജൻ, സാറാമ്മ റോബ്സൺ, വർഗീസ് കണ്ടംകുളത്തി, ഷീബ ബാബു തുടങ്ങിയവർ പങ്കെടുത്തു.
മേയർ മറുപടി പറയണം : രാജൻ പല്ലൻ
കൗൺസിൽ അറിയാതെ അമൃത് സിറ്റി മാസ്റ്റർ പ്ലാൻ കരട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചതിനെ കുറിച്ച് മേയർ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആവശ്യപ്പെട്ടു. അഴിമതി നടത്താനാണ് സി.പി.എം ശ്രമിക്കുന്നത്. മാസ്റ്റർപ്ലാൻ സർക്കാരിന് കൗൺസിൽ അറിയാതെ അയച്ചുകൊടുത്തോ എന്ന ചോദ്യത്തിന് കൗൺസിലിൽ മേയർ ഉത്തരം പറഞ്ഞില്ല.
കോൺഗ്രസിനെ വിമർശിച്ച് ബി.ജെ.പി
ബഡ്ജറ്റ് അവതരണം അലങ്കോലപ്പെടുത്തിയത് ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി പറഞ്ഞു. ബഡ്ജറ്റിനെ കുറിച്ചുള്ള ബി.ജെ.പിയുടെ നിലപാട് ഇന്ന് ചേരുന്ന ചർച്ചയിൽ വ്യക്തമാക്കും. അതേസമയം കൗൺസിൽ അറിയാതെ അമൃത് സിറ്റി മാസ്റ്റർ പ്ലാനിന്റെ കരട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും ബി.ജെ.പി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |