കണ്ണൂർ: സി.പി. എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ ജവഹർസ്‌റ്റേഡിയത്തിൽ ഇന്നലെ വൈകുന്നേരം ഒഴുകിയെത്തിയത് ആയിരങ്ങൾ. ഏറെ നാളായി തുടരുന്ന വിവാദങ്ങൾ കാരണം രാഷ്ട്രീയ കേരളം ഒറ്റുനോക്കിയ സെമിനാറായിരുന്നു കണ്ണൂരിലേത്.
കേന്ദ്രസംസ്ഥാന സർക്കാർ ബന്ധത്തെ കുറിച്ചു നടന്ന ദേശീയസെമിനാറിൽ തമിഴ്നാട്മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കുന്നതും പാർട്ടി വിലക്ക് ലംഘിച്ചു കൊണ്ട് കെ.വി.തോമസെത്തിയതും വൻജനക്കൂട്ടം ഒഴുകിയെത്താൻ കാരണമായി.
കണ്ണൂർ ജവഹർസ്‌റ്റേഡിയത്തിൽ ഡിജിറ്റൽ ഹാൾ ഉൾപ്പെടെയുള്ള സജ്ജമാക്കിയ അത്യാധൂനിക വേദിയിലാണ് സെമിനാർ നടന്നത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ ചുവന്ന തൊപ്പിയും പാർട്ടി കോൺഗ്രസിന്റെ ബാഡ്ജും ധരിച്ചെത്തിയ പാർട്ടി പ്രവർത്തകർ സ്‌റ്റേഡിയത്തിലെത്തി തുടങ്ങിയിരുന്നു. കനത്ത വെയിൽചൂടിനെ അവഗണിച്ചാണ് ഇവരെത്തിയത്.സ്ത്രീകളുംകുട്ടികളുമുൾപ്പെടെ ആബാലവൃദ്ധമാളുകളാണ് സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
ഇതോടെ ഒന്നര മണിക്കൂർ കൊണ്ടു സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞു. വൈകുന്നരം അഞ്ചരയോടെയാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ വൻസുരക്ഷാക്രമീകരണങ്ങളോടെയെത്തിയത്.
എത്തിയത് ബ്ളാക്ക് ക്യാറ്റ് സുരക്ഷയിൽ
വി.വി. ഐ.പി സുരക്ഷയുള്ള സ്റ്റാലിന് തമിഴ്നാട് പൊലീസിന്റെ പ്രത്യേക ബ്ലാക്ക് ക്യാറ്റ് സുരക്ഷയുണ്ടായിരുന്നു. സ്റ്റാലിനെ കാണാനായി ദൂരദേശങ്ങളിൽ നിന്നുപോലും പാർട്ടി പതാകയുമായി ഡി.എം. കെ പ്രവർത്തകർ കൊടിയുമായെത്തിയിരുന്നു.സി.പി.എം പതാകയോടൊപ്പം ഡി. എം. കെ. പതാകയും സ്‌റ്റേഡിയത്തിൽ പാറിക്കളിച്ചു. ഡി.എം.കെ സംസ്ഥാന, ജില്ലാ നേതാക്കളും തമിഴ്നാട് സി.പി.എം നേതാക്കളും സദസിലുണ്ടായിരുന്നു. നിറഞ്ഞ കരഘോഷത്തോടെയാണ് സി.പി. എം പ്രവർത്തകർ തമിഴ്നാട് മുഖ്യമന്ത്രിയെ വരവേറ്റത്.തമിഴ് നാട് മോഡലിൽ ജയ് വിളിച്ചാണ് ഡി.എം. കെ പ്രവർത്തകർ സ്റ്റാലിനെ വരവേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |