കണ്ണൂർ: വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന ശക്തികൾക്ക് ഒരുകൂട്ടം മാദ്ധ്യമങ്ങൾ പ്രോത്സാഹനം നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം നിയോജക മണ്ഡലത്തിൽ നവീകരിച്ച പൊതുമരാമത്തിന്റെ ചാല മൗവ്വഞ്ചേരി റോഡ്, കൊയ്യോട് പൊതുവാച്ചേരി ആർ.വി. മെട്ട റോഡ് എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ രീതിയിൽ മാദ്ധ്യമങ്ങൾ നാടിന്റെ വികസനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാൽ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. വികസന പ്രവർത്തനങ്ങൾക്കെതിരെ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന എല്ലാ ശക്തികളെയും മാദ്ധ്യമങ്ങൾ പ്രേത്സാഹിപ്പിക്കുകയാണിവിടെ. ഇത്തരം നിലപാട് നാടിനെ മുന്നോട്ട് നയിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നു. ജനങ്ങളെ യാഥാർത്ഥ രീതിയിൽ ബോധവൽക്കരിക്കാൻ പല മാദ്ധ്യമങ്ങളും തയ്യാറാകുന്നില്ല. വിവാദങ്ങളിലൂടെ തെറ്റായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശ്ചാത്തല സൗകര്യ വികസനം പ്രധാനപ്പെട്ടതാണ്. അതിനാലാണ് ദേശീയ പാത ഉൾപ്പടെ വികസിപ്പിക്കുന്നത്. കാലികമായ പുരോഗതി നാടിന് ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചാല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഡോ.വി.ശിവദാസൻ എം.പി അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ എം.ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ മുഖ്യാതിഥിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |