പത്തനംതിട്ട : തമിഴ്‌നാട് കമ്പത്തുനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കാർ പൊലീസിനെ വെട്ടിച്ചു കടന്നുവെങ്കിലും പിന്തുടർന്ന് പിടികൂടി. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് കൂടൽ പൊലീസ് കൈകാണിച്ചുവെങ്കിലും നിറുത്താതെ പാഞ്ഞ കാറിനെ പിന്തുടർന്നെത്തി പത്തനംതിട്ട വെട്ടിപ്രത്തുവച്ച് ജീപ്പ് കുറുകെയിട്ട് പിടികൂടുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. പത്തനംതിട്ട വലഞ്ചുഴി സ്വദേശികളായ രണ്ട് യുവാക്കളെ 6 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. കാറിൽ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. വലഞ്ചുഴി കുരുട്ടിമെർക്ക് വീട്ടിൽ പിച്ചക്കനിയുടെ മകൻ ഹാഷിം (32), വലഞ്ചുഴി പള്ളിമുരുപ്പേൽ വീട്ടിൽ ഇസ്മായിലിന്റെ മകൻ അഫ്‌സൽ (27) എന്നിവരാണ് അറസ്റ്റിലായത്. ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും.
ജില്ലാ പൊലീസ് മേധാവി കൂടൽ പൊലീസിന് നൽകിയ നിർദേശത്തെതുടർന്ന് റോഡിൽ ജാഗ്രതയോടെ നിലയുറപ്പിച്ച എസ്.ഐ ദിജേഷിന്റെ നേതൃത്വത്തിൽ കൂടൽ പൊലീസിന്റെ നൈറ്റ് പട്രോളിംഗ് സംഘം കൈകാണിച്ചുവെങ്കിലും നിറുത്താതെ പോയി. തുടർന്ന് കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പത്തനംതിട്ട പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരം കൈമാറിയതിനെതുടർന്ന് എസ്.ഐ.രതീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. വെട്ടിപ്രത്ത് വച്ച് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ, കൂടൽ പൊലീസ് വാഹനം ഓവർടേക്ക് ചെയ്ത് മുന്നിൽ കയറി. കാർ പൊലീസ് ജീപ്പിലിടിച്ചു നിന്നതിനെതുടർന്ന് പിൻവശത്തെ ചില്ല് തകർന്നു. ആന്റി നർകോട്ടിക് സ്‌പെഷ്യൽ ഫോഴ്‌സ് (ഡാൻസാഫ് ) സംഘത്തിലെ പൊലീസുദ്യോഗസ്ഥരും കൂടി ചേർന്ന് രണ്ടുപ്രതികളെ കയ്യോടെ പിടികൂടി. ഇവരുടെ ഒപ്പമുണ്ടായിരുന്ന രണ്ടു പേർ കാറിൽ നിന്ന് ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |