കടമ്മനിട്ട : പക്ഷിയും യക്ഷിയും കാവ് നിറഞ്ഞാടി. മഹാരോഗങ്ങകളകറ്റാൻ മറുതയും ഭക്തിയിലാറാടിച്ച് ഭൈരവിയുമെത്തി. മൃത്യുഭയമകറ്റി കാലനും. കളത്തിനു പുറത്ത് ആധിവ്യാധികൾ നീക്കാൻ അമ്മയോട് പ്രാർത്ഥിച്ച് കരയും തോളോട് തോൾചേർന്നു. വെളിച്ചപ്പാടിന്റെ അനുമതിയോടെ ഉണർന്ന കളത്തിൽ തപ്പ് കാച്ചിക്കൊട്ടി. കോലങ്ങളുെട എടുത്തുവരവും കാപ്പൊലിയും ആഘോഷമായി.നാലാംനാളും വഴിപാട് കോലങ്ങളുടെ വരവായിരുന്നു.രണ്ട് വർഷത്തിനു ശേഷം നിയന്ത്രണങ്ങളില്ലാതെ പടയണി നടക്കുന്നതിനാൽ വഴിപാട് കോലങ്ങളേറെയാണ്.ഒാരോ കോലങ്ങളും വഴിപാടുകാരുടെ ഒാരോ പ്രാർത്ഥനകളാണ്.അമ്മയ്ക്ക് മുന്നിലുള്ള സമർപ്പണമാണ്.കോലങ്ങൾ തുള്ളിയൊഴിഞ്ഞ് കളം വിടുന്നതോടെ ഭഗവതി സംപ്രീതയാകുകയും കാലദോഷങ്ങളകലുകയും ചെയ്യുന്നെന്നാണ് സങ്കല്പം.തിങ്കളാഴ്ചയും കാച്ചിക്കൊട്ടി പടയണി നടക്കും.ചൊവ്വാഴ്ചയാണ് അടവിയുടെ വരവ്. ഇതിനുള്ള ഒരുക്കം കാരയാകെ നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |