കൊടുങ്ങല്ലൂർ: കൂലി തർക്കത്തിൽ അനുരഞ്ജന ചർച്ച കഴിഞ്ഞ് പുറത്ത് ഇറങ്ങിയ കോട്ടപ്പുറം മാർക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും തമ്മിൽ ഉന്തും തള്ളും. ഉന്തിലും തള്ളിലും ഏതാനും വ്യാപാരി നേതാക്കൾക്ക് നിസാര പരിക്കേറ്റു. മർദ്ദനത്തിൽ പ്രതിഷേധിച്ച് കോട്ടപ്പുറം മർച്ചന്റ്‌സ് അസോസിയേഷൻ ഇന്ന് മാർക്കറ്റിൽ ഹർത്താൽ ആചരിക്കും.
ഹർത്താലിന്റെ ഭാഗമായി പ്രതിഷേധ പ്രകടനവും യോഗവും നടത്തും. ജില്ലാ ലേബർ ഓഫീസർ കോട്ടപ്പുറം ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിൽ വിളിച്ചു ചേർത്ത ചർച്ചയ്ക്ക് പിന്നാലെയാണ് ഉന്തും തള്ളും. ആരും ചികിത്സ തേടിയില്ല. ഇന്നലെ വൈകീട്ടായിരുന്നു ഡി.എൽ.ഒ ജോവിന്റെ നേതൃത്വത്തിൽ മാർക്കറ്റിലെ കൂലി പ്രശ്‌നം ചർച്ച ചെയ്യാൻ യോഗം വിളിച്ചത്.
എന്നാൽ ചർച്ച അലസി പിരിയുകയും നേതാക്കൾ പുറത്തിറങ്ങുകയും ചെയ്തതിനിടയിലാണ് വാക്കുതർക്കവും ഉന്തുംതള്ളും ഉണ്ടായത്. പൊലീസ് എത്തിയതോടെ രംഗം ശാന്തമായി. സ്ഥലത്ത് കൂടി നിന്നിരുന്ന തൊഴിലാളികളുടെ ഫോട്ടോ വ്യാപാരി നേതാവ് എടുക്കാൻ ശ്രമിച്ചത് തടയുക മാത്രമാണ് ചെയ്തതെന്ന് തൊഴിലാളികൾ പിന്നീട് പറഞ്ഞു.
വ്യാപാരികളെ പ്രതിനിധികരിച്ച് കോട്ടപ്പുറം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എ.ബഷീർ, സെക്രട്ടറി കെ.എം.ടോമി, വി.കെ.ജമാലുദ്ദീൻ, കെ.എ.നജാഹ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ പി.സി.ജോർജ്ജ്, ജോഷി മാത്യു എന്നിവരും സംയുക്ത തൊഴിലാളി സംഘടനയെ പ്രതിനിധീകരിച്ച് നേതാക്കളായ എ.എസ്.സിദ്ധാർത്ഥൻ, കെ.എസ്.കൈസാബ്, ഒ.സി.ജോസഫ് , ബാബു, രാധാകൃഷ്ണൻ , ഷെഫീക്ക് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. കൂലി പ്രശ്‌നത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയിലധികമായി വ്യാപാരികൾ മാർക്കറ്റിലേക്ക് ചരക്ക് കൊണ്ടുവരാത്തതു മൂലം ചന്തയുടെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്. സ്റ്റോക്കുള്ള സാധനങ്ങൾ വിറ്റഴിക്കുകയാണ് വ്യാപാരികൾ ഇപ്പോൾ ചെയ്തുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |