തിരുവല്ല: സർക്കാർ ഫണ്ട് അനുവദിച്ചിട്ടും മുടങ്ങിക്കിടന്നിരുന്ന മണിപ്പുഴ തോട് ശുചീകരണ പദ്ധതി രണ്ട് വർഷത്തിനുശേഷം പുനരാരംഭിച്ചു. മണിപ്പുഴ പാലം മുതൽ സ്വാമിപാലം വരെയുള്ള തോടിന്റെ ആഴംകൂട്ടി ശുചീകരിക്കുന്ന ജോലികളാണ് തുടങ്ങിയത്. ചെറുകിട ജലസേചന വകുപ്പ് മുഖേന 34 ലക്ഷം രൂപ ചെലവഴിച്ച് 3 കിലോമീറ്റർ ദൂരത്തിൽ തോട് നവീകരിക്കുന്ന പദ്ധതിക്ക് 2020ൽ അനുമതി ലഭിച്ചതാണ്. ഇതിൽ 18 ലക്ഷം രൂപ നെടുമ്പ്രം പഞ്ചായത്ത് പരിധിയിൽപെട്ട അഞ്ച് സ്ഥലത്ത് തോടിന്റെ സംരക്ഷണഭിത്തി നിർമ്മിച്ച് പൂർത്തിയാക്കി. ബാക്കിയുള്ള പ്രവർത്തികൾ സാങ്കേതിക തടസങ്ങൾ കാരണം നീണ്ടുപോയി. പദ്ധതിക്കായുള്ള സർവേ ജോലികൾ പൂർത്തിയാക്കി രണ്ടുവർഷത്തോളമായിട്ടും തോട് ശുചീകരണം മുടങ്ങിയത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത നൽകിയതിനെ തുടർന്നാണ് തടസങ്ങൾ നീങ്ങി പ്രവർത്തികൾ പുനരാരംഭിച്ചത്. മണിമലയാറ്റിൽ നിന്നു തുടങ്ങുന്ന തോടിന്റെ മണിപ്പുഴ പാലം വരെയുള്ള ഭാഗം താഴ്ന്നു കിടക്കുന്നതിനാൽ നീരൊഴുക്കിനു പ്രശ്നമില്ല. മണിപ്പുഴ പാലം മുതൽ താഴോട്ടുള്ള ഭാഗം പായലും പോളയും മാറ്റി ആഴംകൂട്ടുന്നതോടെ പെരിങ്ങര പഞ്ചായത്തിലെ പാടങ്ങളിലേക്ക് വെള്ളം എത്താനുള്ള തടസങ്ങൾ മാറും. സാമിപാലം മുതൽ താഴോട്ടുള്ള ഭാഗം 5 വർഷം മുൻപ് വൃത്തിയാക്കിയെങ്കിലും 2018ലെ പ്രളയകാലത്ത് ചെളിയും മണ്ണും കയറി പായലും പോളയും നിറഞ്ഞുകിടക്കുകയാണ്. ഈ ഭാഗം വേങ്ങലിൽ മാർക്കറ്റ് കനാലിലാണ് എത്തിച്ചേരുന്നത്. മാർക്കറ്റ് കനാലിലെ പത്തനംതിട്ട ജില്ലയുടെ ഭാഗം പായലും പോളയും നീക്കി വൃത്തിയാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ എ.സി കനാലിലാണ് ഈ തോട് എത്തിച്ചേരുന്നത്. ഈ ഭാഗം കൂടി വൃത്തിയാക്കി തോട് ശുചീകരണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
- അനുമതി ലഭിച്ചത് 2020ൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |