കോഴിക്കോട്: ആസ്റ്റർ എമർജൻസി മെഡിസിൻ നെറ്റ് വർക്കും ആസ്റ്റർ മിംസ് കോഴിക്കോടും സംയുക്തമായി സംഘടിപ്പിക്കുന്ന എമർജൻസ് -22 കോൺക്ലേവ് 24 മുതൽ 29 വരെ ട്രിപ്പെന്റ ഹോട്ടലിൽ നടക്കും.
അമേരിക്ക, മിഡിൽ ഈസ്റ്റ്, യു.കെ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്തരായ എമർജൻസി മെഡിസിൻ വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. എമർജൻസി മെഡിസിൻ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി 13 ശില്പശാലകൾ, രണ്ട് സ്ട്രീമുകളിലായി നടക്കുന്ന സൈന്റിഫിക് സെഷനുകൾ, കീ നോട്ട് സെഷനുകൾ, എമർജൻസി മെഡിസിൻ ജീവനക്കാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമായി പ്രത്യേകം സ്ട്രീമുകൾ, വിവിധ മത്സരങ്ങൾ, ഓറൽ പ്രസന്റേഷൻ, പ്രശ്‌നോത്തരി, സാഹചര്യം അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചകൾ, പ്രശ്‌നപരിഹാര സെഷനുകൾ, ഡിസിഷൻ മേക്കിംഗ്, സി.പി.ആർ കോമ്പറ്റീഷൻ എന്നിവയെല്ലാം ഉൾപ്പെടെ എമർജൻസി മെഡിസിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളിക്കും. എമർജൻസി മെഡിസിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി 21 മുതൽ 24 വരെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റോഡ് ഷോയും സംഘടിപ്പിക്കും. അടിയന്തര ചികിത്സയുടെ നവീന ശാഖയായ എയ്റോ മെഡിക്കൽ ട്രാൻസ്‌പോർട്ട്, നവജാതശിശുക്കളുടെ പുനരുജ്ജീവന മാർഗങ്ങൾ, ദുരന്തനിവാരണം എന്നിവയിലും ശില്പശാലകൾ നടക്കും. വാർത്താസമ്മേളനത്തിൽ ഫർഹാൻ യാസിർ, ഡോ.വേണുഗോപാൽ.പി.പി, ഡോ.ജിനേഷ്, ഡോ.വിനീത് ചന്ദ്രൻ, ഡോ.ശിവരാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |