ഇടുക്കി. സിവിൽ സർവീസിന്റെ തിരക്കുകൾക്കിടയിലും അഞ്ചരകിലോമീറ്ററിലേറെ കൊടുമുടികയറി യുവ ഐ.എ.എസ് ഓഫീസർ. സാഹസിക പർവ്വതാരോഹണത്തിന്റെ ഭാഗമായി സമുദ്ര നിരപ്പിൽ നിന്നും 5760 മീറ്റർ ഉയരമുള്ള ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ കൊടുമുടിയാണ് ജില്ലാ വികസന കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ മേയ് 16ന് കീഴടക്കിയത് . ഉത്തരകാശിയിലെ നെഹ്രു ഇൻസ്റ്റിറ്റൂട്ട് ഓഫ് മൗണ്ടനിയറിംഗിൽ നിന്നുള്ള അഡ്വാൻസ്ഡ് മൗണ്ടനിയറിംഗ് കോഴ്‌സിന്റെ ഭാഗമായാണ് ഈ പർവ്വതാരാേഹണം. ഏറെ നാളായുള്ള ആഗ്രഹമാണ് ഇപ്പോൾ യാഥാർത്ഥ്യമായതെന്ന് അർജ്ജുൻ പാണ്ഡ്യൻ പറഞ്ഞു.
28 ദിവസം വീതമുള്ള രണ്ട് ഘട്ട പരിശീലനങ്ങൾ സാഹസിക പര്യവേഷണത്തിനായി പൂർത്തിയാക്കിയിരുന്നു. ഒന്നാം ഘട്ടമായി കഴിഞ്ഞ വർഷം ഡാർജിലിംഗിലെ ഹിമാലയൻ മൗണ്ടനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബേസിക് മൗണ്ടനിയറിംഗ് കോഴ്‌സ് പാസായി. റോക്ക് ക്രാഫ്റ്റ്, ഗ്ലേസിയർ ട്രെയിനിംഗ് എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന പർവ്വതാരോഹണ കോഴ്‌സാണിത്.
മസൂറിയിലെ ഐ.എ.എസ് ട്രെയിനിംഗ് കാലഘട്ടത്തിലാണ് പർവ്വതാരോഹണത്തോട് ഭ്രമം തുടങ്ങിയത്. സർവീസിൽ പ്രവേശിച്ച ശേഷം ഒറ്റപ്പാലത്ത് സബ് കളക്ടറായിരപ്പോൾ ജില്ലയിലെ വിവിധ മലകളിൽ ട്രക്കിംഗ് നടത്തിയിരുന്നു. ഇതോടെയാണ് ഹിമാലയം കീഴടക്കണമെന്ന മോഹം ഉദിച്ചത്. സർക്കാർ അനുമതിയോടെ അവധിയെടുത്ത് സ്വന്തം ചെലവിലാണ് പർവ്വതാരോഹകരുടെ സ്വപ്നമായ ദ്രൗപദി കാ ദണ്ഡ കൊടുമുടി കീഴടക്കിയത്. സംസ്ഥാനത്തൊട്ടാകെയും ഇടുക്കി പോലുള്ള മലയോര മേഖലയിൽ പ്രത്യേകിച്ചും ട്രക്കിംഗിന് വലിയ അവസരമാണുള്ളത്. ഇത്തരത്തിൽ അഭിരുചിയുള്ളവർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. എവറസ്റ്റ് ഉൾപ്പെടെയുള്ള കൊടുമുടിയുടെ മുകളിലെത്തി ദേശീയ പതാക നാട്ടുകയെന്ന സ്വപ്നവുമായാണ് ഈ യുവ ഐ.എ.എസ് ഓഫീസർ ജൈത്രയാത്ര തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |