ആലുവ സർവീസ് പൂർണതോതിലാകും
കൊച്ചി: കൊച്ചി മെട്രോയുടെ ഇടപ്പള്ളി പത്തടിപ്പാലത്തെ 347-ാം പില്ലറിന്റെ ചരിവിനെ തുടർന്നുള്ള പരിഹാര പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. ഈ തൂണിന് മുകളിലെ പാലത്തിൽ ചെറിയ അലൈൻമെന്റ് വ്യതിയാനം ഫെബ്രുവരി രണ്ടാം വാരമാണ് കണ്ടെത്തിയത്. തുടർന്ന് ആലുവ- പത്തടിപ്പാലം റൂട്ടിൽ സർവീസ് മൂന്നിലൊന്നായി കുറച്ചു. പേട്ട മുതൽ പത്തടിപ്പാലം വരെയാണ് കൃത്യമായ സർവീസ് ഇപ്പോൾ നടക്കുന്നത്.
മണ്ണിന്റെ ബലക്കുറവ് കൊണ്ട് തൂണിന്റെ പൈലുകൾക്കുണ്ടായ പ്രശ്നമാണ് ചരിവിന് കാരണമായതെന്നും പൈലുകൾ പാറമേൽ ഉറച്ചിട്ടില്ലെന്നും പിന്നീട് കണ്ടെത്തിയിരുന്നു. തുടർന്ന് തൂണിന് ചുറ്റും വീണ്ടും നാല് പൈലുകൾ താഴ്ത്തി. ഈ പൈലുകൾ നിലവിലുള്ള പൈൽ ക്യാപ്പിലേക്ക് ബന്ധിപ്പിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് പൂർത്തിയാകും. ശേഷം വിദഗ്ദ്ധ പരിശോധന നടത്തി ഡി.എം.ആർ.സി റിപ്പോർട്ട് ലഭിച്ച ശേഷം രണ്ട് ആഴ്ചയ്ക്കുള്ളിൽ സർവീസ് പൂർവസ്ഥിതിയിലാക്കുമെന്നാണ് സൂചന. ഒന്നര മാസം കൊണ്ട് അറ്റകുറ്റപ്പണികൾ പൂർത്തിയാകുമെന്ന് മാർച്ച് അവസാനം കെ.എം.ആർ.എൽ പറഞ്ഞിരുന്നത്. ഡി.എം.ആർ.സിക്കായിരുന്നു നിർമ്മാണ കരാർ. എൽ ആൻഡ് ടി കമ്പനിയാണ് ഈ ഭാഗത്തെ നിർമ്മാണം നടത്തിയത്.
തൂണിന്റെ അറ്റകുറ്റപ്പണികൾ എൽ ആൻഡി കമ്പനി തന്നെയാണ് നിർവഹിക്കുന്നത്. മെട്രോമാൻ ഇ.ശ്രീധരൻ ഉൾപ്പടെയുള്ളവർ നിർദേശിച്ച അറ്റകുറ്റപ്പണികളാണ് പുരോഗമിക്കുന്നത്. പരിസരത്തെ തൂണുകളും പരിശോധിച്ചെങ്കിലും കുഴപ്പങ്ങളൊന്നുമുണ്ടായില്ല.
എസ്.എൻ. ജംഗ്ഷനിലേക്കും
സർവീസ് ഉടൻ
പേട്ടയും കടന്ന് മെട്രോ ട്രെയിനുകൾ ഉടനെത്തും. വടക്കേക്കോട്ട, എസ്.എൻ.ജംഗ്ഷൻ സ്റ്റേഷനുകളാണ് ഒരുങ്ങുന്നത്. സർവീസ് ട്രയലുകൾ അന്തിമഘട്ടത്തിലാണ്. നിലവിലെ സർവീസുകൾ പേട്ടയിൽ യാത്രക്കാരെ മുഴുവൻ ഇറക്കി എസ്.എൻ ജംഗ്ഷനിൽ ചെന്ന ശേഷമാണ് തിരിച്ചുവരുന്നത്. എല്ലാ മെട്രോ സ്റ്റേഷനുകളിലെയും ഡിസ്‌പ്ളേയിൽ അവസാന സ്റ്റേഷനായി എസ്.എൻ.ജംഗ്ഷൻ സ്ഥാനം പിടിച്ചിട്ടുണ്ട്.
ആലുവ മുതൽ പേട്ട വരെ ഇപ്പോൾ 22 സ്റ്റേഷനുകളാണുള്ളത്. വടക്കേകോട്ടയും എസ്.എൻ. ജംഗ്ഷനും റെഡിയാകുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 24 ആകും. രണ്ട് സ്റ്റേഷനുകളുടെയും ഭംഗിപ്പെടുത്തൽ ജോലികൾ മാത്രമാണ് അവശേഷിക്കുന്നത്. റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ അന്തിമ അനുമതി കിട്ടുന്ന മുറയ്ക്ക് എസ്.എൻ.ജംഗ്ഷൻ സർവീസിന് തുടക്കമാകും.
പത്തടിപ്പാലത്തെ പണികൾ പത്ത് ദിവസത്തിനകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡി.എം.ആർ.സിയുടെ റിപ്പോർട്ട് കിട്ടിയശേഷം സർവീസ് പൂർണതോതിലാകും. എസ്.എൻ.ജംഗ്ഷൻ സർവീസ് തുടങ്ങാനുള്ള തീയതി നിശ്ചയിച്ചിട്ടില്ല.
ലോക്‌നാഥ് ബെഹ്റ
എം.ഡി., കൊച്ചി മെട്രോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |