കൂത്തുപറമ്പ് : സംസ്ഥാനത്തെ ജയിലുകളെ പരിവർത്തന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു.കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെ കുറ്റവാസനകളിൽ നിന്നും മുക്തമാക്കാനുള്ള സമീപനങ്ങൾ ജയിലധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. ചിലർ ആദ്യമായി റിമാന്റ് ചെയ്യപ്പെട്ട് ജയിലേക്കെത്തുമ്പോൾ കൊടുംകുറ്റവാളികളുമായി കൂട്ട് കൂടി കൂടുതൽ കുറ്റം ചെയ്യാനുള്ള ത്വര ഉണ്ടാകും. ഇത് മനസിൽ കണ്ട് കൊണ്ട് പുതിയ ആളുകളെ കുറ്റകൃത്യത്തിലേക്ക് നയിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറ്റവാളികളെ കുറ്റകൃത്യങ്ങളോട് വിട പറയിപ്പിക്കാൻ ഈ കാര്യത്തിൽ ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നും നല്ല ശ്രദ്ധ വേണം. വ്യായാമം, വായന തുടങ്ങിയവയെ പ്രോത്സാഹിപ്പിച്ചാൽ കുറ്റവാളികളുടെ മനസിനെ ആരോഗ്യ പരമാക്കാൻ കഴിയും .അത്തരം അന്തരീക്ഷം ജയിലിൽ ഉണ്ടാക്കിയെടുത്ത് കുറ്റകൃത്യങ്ങളെ കുറിച്ച് ചിന്തിക്കാതിരിക്കാൻ കുറ്റവാളികളുടെ മനസിനെ പ്രാപ്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സബ്ബ് ജയിൽ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ എം.എൽ.എ കെ.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.ശിവദാസൻ എം.പി മുഖ്യാതിഥിയായി.
പി.ഡബ്ല്യൂ.ഡി എറണാകുളം കെട്ടിടവിഭാഗം സൂപ്രണ്ട് എൻജിനീയർ ടി.എസ്.സുജാറാണി സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എ സണ്ണി ജോസഫ് , കൂത്തുപറമ്പ് മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ സുജാത,കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസഡന്റ് ആർ.ഷീല ,ഉത്തര മേഖലാ ജയിൽ ഡി.ഐ.ജി സാം തങ്കപ്പൻ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സബന്ധിച്ചു.
അന്ന് ചോര തുപ്പിയ ലോക്കപ്പ് മണ്ണിൽ ജയിൽ ഉദ്ഘാടകനായി പിണറായി
കൂത്തുപറമ്പ്: 1977,അടിയന്തരാവസ്ഥക്കാലം. കേന്ദ്ര സർക്കാരിനെതിരെ പ്രസംഗിച്ചെന്ന പേരിൽ
യുവ എം.എൽ.എ പിണറായി വിജയനെ (അന്ന് 26 വയസ്) അറസ്റ്റുചെയ്ത് കൂത്തുപറമ്പ് സ്റ്റേഷനിലെത്തിച്ച് തല്ലിച്ചതച്ചു. ചോര പുരണ്ട ഷർട്ട് ഉയർത്തിപ്പിടിച്ച് നിയമസഭയിൽ പിണറായി വിജയൻ നടത്തിയ പ്രസംഗം ചരിത്രം.
അന്ന് തല്ലിയും ഉരുട്ടിയും ക്രൂരമായി ഭേദ്യം ചെയ്യപ്പെട്ട സ്ഥലത്തേക്ക് പിണറായി വിജയൻ ഇന്നലെ വീണ്ടുമെത്തി, കൂത്തുപറമ്പ് സബ് ജയിലിന്റെ ഉദ്ഘാടകനായി. ചോര വീണിടത്ത് സബ് ജയിൽ നിർമ്മിക്കാൻ തീരുമാനമെടുത്തതും, തറക്കല്ലിട്ടതും മുഖ്യമന്ത്രി തന്നെയാണ്. ബ്രിട്ടീഷുകാർ നിർമ്മിച്ച ജയിൽ മുറികളും സ്റ്റേഷൻ കെട്ടിടവും പുതുക്കി സംരക്ഷിക്കണമെന്ന് പിണറായി നിർദ്ദേശിച്ചിരുന്നു. ഇതുൾപ്പെട്ടതാണ് സബ് ജയിൽ സമുച്ചയം.
കൂത്തുപറമ്പ് എം.എൽ.എ ആയിരിക്കെ 1975 സെപ്തംബർ 28നാണ് മിസ നിയമപ്രകാരം പിണറായി അറസ്റ്റിലാവുന്നത്. ലോക്കപ്പിലടച്ച തന്നെ ഉയർന്ന ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് മർദ്ദിച്ചതെന്ന് പിണറായി പിന്നീട് പറഞ്ഞിട്ടുണ്ട്.
1871ലാണ് ബ്രിട്ടീഷുകാർ കോട്ടയം മലബാർ എന്ന നാട്ടുരാജ്യത്തിന്റെ ആസ്ഥാനമായിരുന്ന കോട്ടയം അങ്ങാടിയിൽ (ഇന്നത്തെ കൂത്തുപറമ്പ്) പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. 1878ൽ കൂത്തുപറമ്പ് കോടതി, സബ്ബ് ജയിൽ എന്നിവ വന്നപ്പോൾ പൊലീസ് സ്റ്റേഷനും മാറ്റി സ്ഥാപിച്ചു. പിന്നീട് തലശ്ശേരിയിൽ സബ്ബ് ജയിൽ വന്നതോടെ കൂത്തുപറമ്പ് സബ്ബ് ജയിൽ ഇല്ലാതായി. എങ്കിലും സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു. ഏതാനും വർഷം മുൻപ് കൂത്തുപറമ്പ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിച്ച് അങ്ങോട്ടു മാറി.
ചിലവ് 3.30 കോടി
സംസ്ഥാന സർക്കാർ അനുവദിച്ച 3.30 കോടി രൂപ ചെലവിലാണ് കൂത്തുപറമ്പിൽ സ്‌പെഷ്യൽ സബ്ബ് ജയിൽ സജ്ജമാക്കിയത്. 50 റിമാൻഡ് തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് നിലവിലുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീയാക്കുന്നതോടെ 200 തടവുകാരെ വരെ പാർപ്പിക്കാനാവും. കൂത്തുപറമ്പ്, മട്ടന്നൂർ കോടതികളിൽ നിന്നുള്ളവരെയാണ് ഇവിടെയ്ക്ക് റിമാൻഡ് ചെയ്യുന്നത്. കൂറ്റൻ ചുറ്റുമതിലിന് പുറമെ തടവുകാർക്കുള്ള ശുചി മുറികളും അടുക്കളയും സ്റ്റോർ മുറിയും ഓഫിസിനുമുള്ള ഇരുനില കെട്ടിടവും പുതുതായി നിർമ്മിച്ചിട്ടുണ്ട്.പുതിയ ജീവനക്കാരെ നിയമിക്കുന്ന മുറയ്ക്ക് ജയിൽ പ്രവർത്തനം തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |