കോഴിക്കോട്: ശതാബ്ദി വർഷത്തിൽ കോഴിക്കോട് രൂപത പാവപ്പെട്ടവർക്ക് 100 വീടുകൾ നിർമിച്ചുനൽകുമെന്ന് കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച നടക്കുന്ന ശതാബ്ദി ഉദ്ഘാടനവേദിയിൽ വച്ച് വീട് നിർമാണമടക്കമുള്ള വിവിധ കർമപരിപാടികൾക്ക് തുടക്കംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നസറത്ത് മാര്യേജ് പ്രൊജക്ടിൽ ഉൾപ്പെടുത്തി 100 പേർക്ക് വിവാഹ ധനസഹായം നൽകും. സൈക്കോ സ്പിരിച്വൽ കൗൺസലിംഗ് സെന്റർ ആരംഭിക്കും. രൂപതയിലെ അംഗങ്ങൾക്കായി ജീവൻ സുരക്ഷാ നിക്ഷേപ പദ്ധതി തുടങ്ങും. സഭാംഗങ്ങളുടെ വീടുകളിൽ സന്ദർശനം നടത്തി സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങളിൽ പഠനം നടത്തുന്ന ഹോം മിഷൻ പദ്ധതി നടപ്പാക്കും. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ കുടുംബങ്ങൾക്ക് തൊഴിൽ അടക്കമുള്ള സംവിധാനങ്ങൾ ലഭ്യമാക്കും. യൂത്ത് വെൽഫെയർ സെന്ററും കരിയർ ഗൈഡൻസ് കൗൺസിലിംഗ് സെന്ററും ആരംഭിക്കും.വയനാട് പള്ളിക്കുന്നിലും മലപ്പുറം കുന്നുമ്മലും റിട്രീറ്റ് സെന്റർ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
1923 ജൂൺ 12നാണ് കോഴിക്കോട് രൂപത രൂപം കൊണ്ടത്. മലബാറിന്റെ വികസന ചരിത്രത്തിൽ സുപ്രധാന പങ്കാണ് രൂപത വഹിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും അനാഥമന്ദിരങ്ങളും ആരംഭിച്ച് പാവങ്ങൾക്ക് ആശ്രയമേകി. ജനങ്ങൾക്കിടയിൽ മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും മതേതരത്വം വളർത്തുന്നതിനും രൂപത മുന്നിൽനിന്നു പ്രവർത്തിച്ചു. സേവനത്തിന്റെയും കാരുണ്യത്തിന്റെയും കരുതലിന്റെയും നൂറു വർഷങ്ങളാണ് കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു.
ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചരയ്ക്ക് സിറ്റി സെന്റ് ജോസഫ്സ് ദേവാലയ അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മൂന്നരയ്ക്ക് നടക്കുന്ന കൃതജ്ഞതാ സമൂഹ ദിവ്യബലിക്ക് വരാപ്പുഴ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വചന സന്ദേശം നൽകും.
വാർത്താസമ്മേളനത്തിൽ കോഴിക്കോട് രൂപത വികാരി ജനറൽ ജെൻസൻ പുത്തൻവീട്ടിൽ, മീഡിയ ഡയറക്ടർ ഫാ. സൈമൺ പീറ്റർ, മീഡിയ കറസ്‌പോണ്ടന്റ് ഫാ. സാൻജോസ് അനിൽ, സിസ്റ്റർ ബി. എസ് പ്രീതീ, സനീഷ് എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |