കോഴഞ്ചേരി: കാലങ്ങളുടെ പഴക്കമുണ്ട് കോഴഞ്ചേരി ചന്തയ്ക്ക്. എന്നാൽ ഇന്ന് പേരിൽ മാത്രമായി ചന്ത അവശേഷിക്കുന്ന സ്ഥിതിയാണ്. വൻ ജനപ്രവാഹം അനുഭവപ്പെട്ട കോഴഞ്ചേരി ചന്ത ഇന്ന് നിശ്ചലം. ആളും ആനക്കവുമില്ല. കച്ചവടം പൊടിപൊടിച്ചിരുന്ന ചന്തയിൽ വിരലിൽ എണ്ണാവുന്ന വ്യാപാര സ്ഥാപനങ്ങൾ മാത്രം പ്രവർത്തിക്കുന്നു. ഈ അടുത്ത കാലംവരെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ചന്തയുടെ പ്രവർത്തനം മോശമല്ലാതെ നടന്നിരുന്നു. എന്നാൽ നാടൻ കൃഷി ഉത്പ്പന്നങ്ങളായ വെറ്റ, അടക്ക, പച്ചക്കറികൾ, തുടങ്ങിയവയുടെ വില്പന ചന്തയിൽ കുറഞ്ഞതോടെ ആളുകളുടെ വരവും കുറഞ്ഞു. പമ്പാ നദിക്ക് കുറുകെ പുതിയ പാലം വരുന്നതിന്റെ ഭാഗമായി ചന്തയുടെ സ്ഥലം ഏറ്റെടുക്കാനും അവിടെയുള്ള കടകൾ പൊളിച്ചു മാറ്റുകയും ചെയ്തതോടെ ചന്തയുടെ പ്രവർത്തനം അവതാളത്തിലായി. പല കടകളും ചന്തക്ക് പുറത്തേക്ക് മാറി പ്രവർത്തനം ആരംഭിച്ചു. നിലവിൽ പേരുണ്ടെങ്കിലും ആരും ചന്തയിലേക്ക് പോകാറില്ല. ഇതോടെ ചന്തയുടെ പ്രവർത്തനം പൂർണമായും മന്ദഗതിയിലായി. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ചന്ത പ്രവർത്തിക്കുന്നത് എന്നാൽ ഇന്ന് ഈ ദിവസങ്ങളിൽ പോലും കാര്യമായ തിക്കും തിരക്കുമില്ല.
............
'പാലം പണിയുടെ പേരു പറഞ്ഞാണ് ചന്തയിലെ കടകൾ പൊളിച്ചു മാറ്റിയത്. കരാർ അവസാനിപ്പിച്ച് പാലം പണി പാതിയാക്കി കരാറുകാർ അവരുടെ സാധനങ്ങൾ എല്ലാം കൊണ്ടുപോയിട്ടും ചന്ത പുനരംരംഭിച്ചിട്ടില്ല.
(കോഴഞ്ചേരി ചന്തയിലെ
വ്യാപാരി)
...................
'പാലം പണി പൂർത്തിയായാൽ മാത്രമേ സ്ഥലം എത്രമാത്രം ലഭിക്കുമെന്നും അറിയാനും കടകൾ സജ്ജീകരിക്കാനും സാധിക്കു.
(കോഴഞ്ചേരി പഞ്ചായത്ത് സെക്രട്ടറി)
............
'കോഴഞ്ചേരി മാർക്കറ്റ് പൊതുപ്രശ്‌നമാണ്. കടകൾ പൊളിച്ചു മാറ്റിയതോടെ തൊഴിലാളികളുടെ വരുമാനം നേർപാതിയായി കുറഞ്ഞു. കടുത്ത സാമ്പത്തീക പ്രതിസന്ധിക്ക് കൂടി മാർക്കറ്റ് പൊളിച്ചു മാറ്റിയത് വഴിവച്ചു.'
(ചുമട്ടു തൊഴിലാളി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |