കൊച്ചി: പുനർഗേഹം പദ്ധതിയുടെ മറവിൽ ചെല്ലാനത്തെ കടലോരനിവാസികളെ ഒഴിപ്പിക്കാൻ ശ്രമമെന്ന് ആക്ഷേപം. ചെല്ലാനം കൊച്ചി തീരത്തെ കടലാക്രമണം പരിഹരിക്കാൻ 344.2കോടി രൂപയുടെ പദ്ധതികൾ നടക്കുകയാണ്. അടുത്തഘട്ടമായി ഫോർട്ടുകൊച്ചി വരെ ഉൾപ്പെടുത്തുമെന്ന് കഴിഞ്ഞയാഴ്ച ചെല്ലാനത്ത് നടന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ആ ചടങ്ങുകഴിഞ്ഞ് ഒരാഴ്ച തികയും മുമ്പ് ഇവിടെനിന്ന് താമസം മാറ്റണമെന്ന ആവശ്യവുമായി ഫിഷറീസ് ഡെപ്പ്യൂട്ടി ഡയറക്ടർ ഓഫീസ് ജീവനക്കാർ തങ്ങളെ സമ്മർദ്ദത്തിലാക്കുന്നെന്നാണ് തീരദേശക്കാരുടെ പരാതി. കടൽത്തീരത്തിന് 50 മീറ്റർ പരിധിയിൽ താമസിക്കുന്നവർ പുനർഗേഹം പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന 10ലക്ഷംരൂപയും വാങ്ങി ഇവിടെ നിന്ന് ഒഴിയണമെന്നാണ് അധികൃതർ പറയുന്നത്. ഇതേതുടർന്ന് പുനർഗേഹത്തിന്റെ പേരുംപറഞ്ഞ് ആരും വീട്ടിലേക്ക് കയറരുതെന്ന മുന്നറിയിപ്പുമായി ചെല്ലാനം കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിൽ ഓരോ വീടിനു മുന്നിലും പോസ്റ്റർ പതിച്ചു.
പുനർഗേഹം
കേരളത്തിന്റെ കടൽത്തീരങ്ങളിൽ 50 മീറ്റർ പരിധിയിൽ ഉള്ള സ്ഥലത്ത് വീടുവച്ചു താമസിക്കുന്നവരെ കടൽ തീരദേശത്തു നിന്നും മാറ്റി പാർപ്പിക്കുന്ന പദ്ധതിയാണിത്. പുതിയ സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷവും വീടു നിർമ്മാണത്തിന് നാലുലക്ഷവും സർക്കാർ നൽകും. ഒഴിഞ്ഞുമാറാത്ത പക്ഷം ഭാവിയിൽ കടൽകയറ്റമോ മറ്റു പ്രകൃതിദുരന്തം മൂലമോ വീടിന് കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരത്തിന് അർഹരായിരിക്കില്ലെന്നും വ്യവസ്ഥയുണ്ട്.
നിർബന്ധിതമായ ഒഴിപ്പിക്കൽ
കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടലുകൾ കൊണ്ടു മാത്രം കടലാക്രമണം നേരിടേണ്ടി വരുന്ന ചെല്ലാനം കൊച്ചി തീരദേശ ജനതയെ ഭീഷണിപ്പെടുത്തി ജൻമനാട്ടിൽ നിന്നു ആട്ടിപ്പായിക്കാനാണ് ശ്രമം. കടൽതീരത്തു വരാൻ പോകുന്ന ബ്ലൂ എക്കോണമി, സാഗർ മാല, പ്രത്യേക സാമ്പത്തിക മേഖല, ലോജിസ്റ്റിക് പാർക്ക് ,തീരദേശ റോഡ്, ടൂറിസം, കടൽ മണൽ ഖനനം ഇവയ്ക്കു വേണ്ടിയുള്ള മുന്നൊരുക്കം മാത്രമാണ് പുനർഗേഹം
വി.ടി. സെബാസ്റ്റ്യൻ
ജനറൽ കൺവീനർ, ചെല്ലാനം കൊച്ചി ജനകീയവേദി
അത്യാഹിതങ്ങൾ ഒഴിവാക്കാൻ ശ്രമം
ചെല്ലാനത്ത് കടൽഭിത്തി വരുന്നതോടെ കടലേറ്റത്തിന് ശാശ്വത പരിഹാരമാകുമെന്ന വ്യാജ പ്രചരണങ്ങളിൽ വിശ്വസിച്ചാണ് തീരവാസികൾ ഒഴിയാൻ മടിക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനായി ഫിഷറീസ് വകുപ്പ് താത്കാലിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. അനുയോജ്യമായ സ്ഥലം ലഭിക്കാനുള്ള പ്രയാസം മൂലം ജില്ലയിലെ തീരനിവാസികൾക്കായി ഫ്ളാറ്റ് നിർമ്മിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും ഫിഷറിസ് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |