കോട്ടയം. കൊവിഡ് പേടി മാറിയതോടെ ഇടവേളയ്ക്ക് ശേഷം വിദ്യാഭ്യാസ റിക്രൂട്ടിംഗ് സ്ഥാപനങ്ങളും ഉണർന്നു. പ്ളസ്ടു ഫലം കൂടി പുറത്തു വന്നതോടെ വിദേശത്തും അന്യ സംസ്ഥാനങ്ങളിലുമൊക്കെ നിരവധി പഠനാവസരങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. അതേസമയം ബിരുദ പ്രവേശനവും ആരംഭിച്ചിട്ടുണ്ട്.
മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസുമായി ബന്ധപ്പെട്ട് ഒരുവിഭാഗം പഠനം തുടരുമ്പോൾ നഴ്സിംഗ്, ഹോട്ടൽ മാനേജമെന്റ് , ഗ്രാഫിക്സ് ഡിസൈനിംഗ്, വിവിധ ടെക്സിനിക്കൽ കോഴ്സുകളടക്കം പ്രൊഫഷണൽ കോഴ്സുകളുടെ സാദ്ധ്യത തിരയുകയാണ് ഏറെപ്പേരും. ബഗളൂരു, തമിഴ്നാട്, ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളിലെ നഴ്സിംഗ് കോളേജുകൾ സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ രണ്ട് വർഷവും കൊവിഡ് പ്രതിസന്ധി മൂലം അഡ്മിഷനുകൾ കാര്യമായി നടന്നിരുന്നില്ല. ഉയർന്ന പഠന സാദ്ധ്യതകളും വിശാലമായ കോഴ്‌സ് രീതികളുമാണ് വിദ്യാർത്ഥികളെ സംസ്ഥാനത്തിന് പുറത്തേയ്ക്ക് ആകർഷിക്കുന്നത്. മംഗലാപുരം ഉൾപ്പെടെയുള്ള സർവകലാശാലകളിലെ ഡബിൾ മെയിൻ ബിരുദ കോഴ്‌സുകൾ, ട്രിപ്പിൾ മെയിൻ ബിരുദ കോഴ്‌സുകൾ എന്നിവയ്ക്കും ജില്ലയിൽ നിന്ന് പഠിതാക്കളുണ്ട്.
വിദേശ രാജ്യങ്ങളും ലക്ഷ്യമിടുന്നു.
കാനഡയും യു.കെയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഉന്നത പഠനത്തിനും ജോലിക്കും സാഹചര്യം അനുകൂലമായതോടെ ഐ.ഇ.എൽ.ടി.എസ് കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ തിരക്കുകൂടിയിരുന്നു. പഠനം കഴിഞ്ഞാലും എട്ടുവർഷം കൂടി താമസിക്കാൻ വിസ ലഭിക്കുന്നതും തൊഴിൽ സാദ്ധ്യതയുമാണ് മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയുടെ പ്രധാന ആകർഷണം. എന്നാൽ യു.കെ അടക്കമുള്ള രാജ്യങ്ങളെക്കാൾ ഐ.ഇ.എൽ.ടി.എസിന് ഉയർന്ന സ്കോറും 25 ലക്ഷം രൂപയെങ്കിലും ചെലവും കാനഡയ്ക്കു പോകാൻ ആവശ്യമായിവരും. ഡിപ്ലോമ, ബിരുദ കോഴ്‌സുകൾക്കാണ് അവസരമുള്ളത്. പാർട്ട് ടൈം ജോലി ചെയ്ത് പഠനത്തിനും മറ്റ് ചെലവുകൾക്കുമുള്ള പണം കണ്ടെത്താമെന്നതും പുതുതലമുറയെ വിദേശ സർവകലാശാലകളോട് അടുപ്പിക്കുന്നു.
ജില്ലയിൽ പ്ലസ്ടു പാസായത്. 16620 പേർ.
വൊക്കേഷണൽ ഹയർസെക്കൻഡറി. 1250പേർ.
കരിയർ വിദഗ്ദ്ധനും സ്റ്റുഡന്റ് കൗൺസിലറുമായ അനീഷ് മോഹൻ പറയുന്നു
'' ഒരു വിഭാഗം വിദ്യാർത്ഥികൾ നാട്ടിലെ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുമ്പോൾ കൂടുതൽ പേരും ഇന്റർനെറ്റിന്റെ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തുകയാണ്. പഠനം കഴിഞ്ഞാലുടൻ ജോലിയെന്നതാണ് ലക്ഷ്യം. ഇതിനായി സംസ്ഥാനത്തിന് അകത്തും പുറത്തും രാജ്യത്തിന് പുറത്തുമൊക്കെയുള്ള പ്രൊഫഷണൽ കോഴ്സുകളും ജോലി സാദ്ധ്യതയുമൊക്കെ അറിഞ്ഞുവച്ചിട്ടുണ്ട്''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |