സർക്കാർ ഓഫീസുകൾക്ക് പ്രവർത്തിദിനം
പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
16,000 ഫയലുകൾക്ക് തീർപ്പാക്കും
കൊച്ചി: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ കെട്ടിക്കിടക്കുന്ന 16,000ലേറെ ഫയലുകൾക്ക് ഇന്ന് ശാപമോക്ഷമാവും. ഫയൽ തീർപ്പാക്കലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ കേരളകൗമുദിയോട് പറഞ്ഞു.
സർക്കാർ സ്ഥാപനങ്ങൾ സാധാരണ ദിവസങ്ങളിലേതു പോലെ ഇന്ന് പ്രവർത്തിക്കും. സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട മുഴുവൻ ജീവനക്കാരോടും ഇന്ന് ഓഫീസുകളിൽ എത്തിച്ചേരാൻ രേഖാമൂലം നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾ ഉള്ളവർക്ക് മാത്രമാകും അവധി നൽകുകയെന്നും എ.ഡി.എം പറഞ്ഞു.
ഉദ്യോഗസ്ഥരുടെ പൂർണ പിന്തുണ സർവീസ് സംഘടന പ്രതിനിധികൾ ഉറപ്പ് നൽകിയിട്ടുണ്ട്. 16,000 ഫയലുകൾ തീർപ്പാക്കാനാണ് ലക്ഷ്യമെങ്കിലും സാധിക്കുന്നത്ര ഫയലുകൾ തീർപ്പാക്കാനാണ് നിർദേശം.
ഫയൽ കൂടുതലെങ്കിൽ പ്രത്യേക കർമ്മ പദ്ധതി
കൂടുതൽ ഫയലുകൾ ശേഷിക്കുന്ന വകുപ്പുകൾ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ കളക്ടർ ജാഫർ മാലിക് നിർദേശിച്ചു.
ജില്ലയിലെ എല്ലാ സബ് ഓഫീസുകളിലും ഫയൽ തീർപ്പാക്കൽ നടക്കുന്നുണ്ടെന്ന് ജില്ലാ മേധാവികൾ ഉറപ്പാക്കണം. ഇതിനായി ആഴ്ചയിലൊരിക്കൽ ഏതെങ്കിലും സബ് ഓഫീസുകളിൽ നേരിട്ട് പോയി പ്രവർത്തനം വിലയിരുത്തണം. തീർപ്പാക്കുന്ന ഫയലുകളുടെ വിവരങ്ങൾ ഫയൽ അദാലത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഷീറ്റിൽ യഥാസമയം ചേർക്കുന്നുണ്ടെന്ന് നോഡൽ ഓഫീസർമാർ ഉറപ്പാക്കണം. ഫയലുകൾ യഥാസമയം തീർപ്പാക്കുന്നുണ്ടെന്ന് ജില്ലാ ഓഫീസർമാരും ഉറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു. യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
40,755
(15 ദിവസം കൊണ്ട് ജില്ലയിൽ തീർപ്പാക്കിയ ഫയലുകൾ)
14,580
(റവന്യൂ വകുപ്പിൽ ജൂണിൽ തീർപ്പാക്കാൻ ലക്ഷ്യമിട്ടത് ഫയലുകൾ)
21,851
(റവന്യൂ വകുപ്പിൽ ജൂണിൽ തീർപ്പാക്കിയ ഫയലുകൾ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |