കോഴിക്കോട്: കനത്തുപെയ്ത കാലവർഷത്തിൽ ഇന്നലെയും വ്യാപക നാശം. 19 വീടുകൾ ഭാഗികമായി നശിച്ചു. താമരശ്ശേരി തുഷാരഗിരിയിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു. കോഴിക്കോട് നിന്നെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട്ടിനായി (22) ഇന്നലെ വൈകിയും തിരച്ചിൽ തുടർന്നു. ഡൽഹി സ്വദേശിയായ ജ്യോത് സിംഗിനെ നാട്ടുകാർ രക്ഷപ്പെടുത്തി.
ശക്തമായ മഴയിൽ പലയിടത്തും വെള്ളം കയറി. മാവൂർ കച്ചേരിക്കുന്ന് അങ്കണവാടിയിലും എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മൂഴിക്കൽ പ്രദേശത്ത് രണ്ട് കുടുംബങ്ങളെ ഒഴിപ്പിച്ചു. ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്കും ഒരു കുടുംബത്തെ എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്‌കൂൾ ക്യാാമ്പിലേക്കും മാറ്റി. കോഴിക്കോട് താലൂക്കിൽ 54 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
മൂഴിക്കലിൽ കോരോലത്ത് മീത്തൽ അബ്ദുറസാഖിന്റെ വീടിനോട് ചേർന്ന മലയിടിഞ്ഞ് വീട് ഭാഗികമായി തകർന്നു. നരിപ്പറ്റ പാറപ്പുറത്ത് ഷൈലജയുടെ വീട്ടുകിണർ ഇടിഞ്ഞു താണു.
മുയിപ്ര, കുറിഞ്ഞാലിയോട്, കാർത്തികപ്പള്ളി ഭാഗങ്ങളിൽ 45 ഓളം വീടുകളിൽ വെള്ളം കയറി. വേളത്ത് ശങ്കരൻ കായോട്ട്, ഷിൽന എരത്തുംകണ്ടത്തിൽ, നജീബ് താഴെ മേനോത്ത് എന്നിവരുടെ വീടുകളിൽ വെള്ളം കയറി. ചെങ്ങോട്ടുകാവ് അരങ്ങാടത്ത് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം ഒതയോത്ത് താഴെകുനി രാജേന്ദ്രന്റെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ബന്ധുവീട്ടിലേക്ക് മാറ്റി.
ആളുകൾ
നോക്കിനിൽക്കെ
കിണർ താഴ്ന്നു
നാദാപുരം: ശക്തമായ മഴ തുടരുന്നതിനിടയിൽ ആളുകൾ നോക്കി നിൽക്കെ കിണർ അപ്രത്യക്ഷമായി. ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയിൽ ഇന്നലെ രാവിലെയാണ് കിണർ ഇടിഞ്ഞു താഴ്ന്നത്. ഞാലിയൊട്ടുമ്മൽ കുമാരന്റെ വീടിന് സമീപത്തെ കിണറാണ് രാവിലെ ഏഴരയോടെ ഇടിഞ്ഞു താണു പോയത്. വീട്ടുകാർ നോക്കി നിൽക്കെയാണ് ചെങ്കല്ല് കൊണ്ട് കെട്ടിയ അൾ മറയടക്കം കിണർ ഭൂമിക്കടിയിലേക്ക് രണ്ടു മീറ്ററോളം താഴ്ന്നത്. മോട്ടോർ പമ്പ് സെറ്റ് ഉൾപ്പെടെ മണ്ണിനടിയിലായി. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |