കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാറിന്റെ ഉത്തരവ് പ്രകാരം ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ നേതൃത്വത്തിൽ കാസർകോട് ജില്ല ആസ്ഥാനത്ത് നടത്തിയ തീവ്രയജ്ഞത്തിന്റെ ഭാഗമായി 5156 പേർക്കായി 203,23,50,000 രൂപ വിതരണം ചെയ്തു. നേരത്തെ അനുവദിച്ച 200 കോടിക്ക് പുറമെ ജൂലായ് 16 ന് 6,30,50,000 രൂപ കൂടി അനുവദിച്ചതോടെയാണ് 203.235 കോടി രൂപ വിതരണം ചെയ്യാൻ സാധിച്ചത്.
ദുരിത ബാധിത പട്ടികയിൽ ഉൾപ്പെട്ട അവശേഷിക്കുന്ന അർഹരായ അപേക്ഷകർക്ക് വേഗത്തിൽ തുക കൈമാറുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുകയും തീർപ്പാക്കുകയും ചെയ്യുന്നതിന് എൻഡോസൾഫാൻ സ്‌പെഷ്യൽ സെൽ മാത്രമല്ല ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് മുതൽ വില്ലേജ് ഓഫീസ് വരെ മുഴുവൻ ജീവനക്കാരും ഒറ്റക്കെട്ടായി അണിനിരന്നപ്പോൾ നഷ്ടപരിഹാര വിതരണം പൂർത്തിയാക്കാനായി.
ഏപ്രിൽ 30നാണ് 200 കോടി അനുവദിച്ചതായി സർക്കാർ ഉത്തരവ് ഇറങ്ങിയത്. തുടർന്ന് ആദ്യ ഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെട്ട എട്ടു പേർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. കൊവിഡ് രോഗികൾ മരണപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ആരംഭിച്ച വെബ്‌പോർട്ടൽ രൂപപ്പെടുത്തിയ മാതൃകയിൽ മാറ്റം വരുത്തി എൻഡോസൾഫാൻ ദുരിതബാധിതരുടെ നഷ്ടപരിഹാരം വിതരണം സുഗമമാക്കാൻ ഉപയോഗിച്ചു. ഓൺലൈൻ സംവിധാനം നിലവിൽ വരികയും അർഹരായവർക്ക് കളക്ടറേറ്റിലേക്ക് എത്താതെ തന്നെ ധനസഹായത്തിന് അപേക്ഷിക്കാൻ സാധിക്കുകയും ചെയ്തു. നഷ്ടപരിഹാരത്തുക ജൂലായ് രണ്ടാം വരത്തിൽ തന്നെ അപേക്ഷിച്ച മുഴുവൻ ദുരിത ബാധിതർക്കും നൽകാൻ ജില്ലാ ഭരണകൂടത്തിനായി. സഹായധനത്തിന് അർഹരായവരെ കണ്ടെത്താനുള്ള പരിശോധന ദ്രുതഗതിയിൽ പൂർത്തീകരിച്ചു. ഞായറാഴ്ച ഉൾപ്പെടെ പ്രവർത്തിച്ച് കളക്ടറേറ്റിലെയും വില്ലേജ് ഓഫീസുകളിലെയും മുഴുവൻ ജീവനക്കാരും എൻഡോസൾഫാൻ തുക വിതരണ പ്രവർത്തനങ്ങളുടെ ഭാഗമായി. അപേക്ഷ നൽകിയിട്ടില്ലാത്ത ദുരിതബാധിതരുടെ പട്ടിക പബ്ലിക് നോട്ടീസായും പ്രസിദ്ധീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |