കോഴിക്കോട്: തന്റെ വാർഡിന്റെ ഓരോ സ്പന്ദനവും അറിയുന്നവരാണ് ആശാ വർക്കർമാർ. ഭാരിച്ച ഉത്തരവാദിത്തങ്ങളേറ്റി ദിവസം മുഴുവൻ ജോലി ചെയ്താൽ ഇവർക്ക് ലഭിക്കുന്നതോ തുച്ഛമായ വേതനം.
ദിവസവും പിടിപ്പത് പണിയുണ്ട് ചെയ്യാൻ. കിട്ടുന്നത് ഓണറേറിയമായ 6000 രൂപയും ഫിക്സഡ് ഇൻസെന്റീവും ചേർത്ത് വെറും 8000 രൂപയാണ്. മൂന്ന് വർഷം മുമ്പാണ് ഓണറേറിയം അവസാനമായി വർദ്ധിപ്പിച്ചത്. ഇക്കാലത്ത് മറ്റേത് തൊഴിലിനാണ് ഇത്രയും കുറവ് വേതനം ലഭിക്കുന്നതെന്നാണ് ആശാവർക്കർമാരുടെ ചോദ്യം. വാർഡിൽ ദിവസവും സഞ്ചരിക്കാൻ ചെലവാകുന്ന തുക പോലും അനുവദിച്ച് നൽകുന്നില്ല.
ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ ഭാഗമായി ഓരോ വില്ലേജിലും സ്വതന്ത്രമായി നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹിക ആരോഗ്യപ്രവർത്തകരാണ് ആശാ വർക്കർമാരാണ് വാർഡിലെ ആരോഗ്യ റിപ്പോർട്ട് തയ്യാറാക്കുക. വാർഡ് കൗൺസിലറുമായ് സഹകരിച്ച് മാസാമാസം അവലോകന യോഗം നടത്തുക, പഞ്ചായത്ത് തലത്തിൽ അവലോകന യോഗം നടത്തുക, സബ് സെന്റർ തലത്തിൽ യോഗത്തിൽ പങ്കെടുക്കുക, പാലിയേറ്റിവ് കെയർ ടീമിന്റെ കൂടെ സഹായത്തിന് ചെല്ലുക, പ്രദേശത്തെ സ്ത്രീകൾക്ക് അങ്കൺവാടിയിൽ ബോധവത്ക്കരണ ക്ലാസെടുക്കുക തുടങ്ങി ആറ് ചുമതലകൾ നിർവഹിച്ചാൽ മാത്രമേ സർക്കാർ അനുവദിച്ച ഓണറേറിയം ലഭിക്കുകയുള്ളു. കൂടാതെ മാതൃശിശു സംരക്ഷണം ഉറപ്പാക്കുക,രോഗികൾക്ക് പ്രാഥമിക വൈദ്യസഹായം എത്തിക്കുക, പകർച്ചവ്യാധി പകരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കുക തുടങ്ങി 43 വ്യത്യസ്ത ചുമതലകളും ഇവരുടെ ചുമലിലാണ്.
ഒരു കുട്ടിക്ക് തുള്ളി മരുന്ന് നൽകുന്നതിന് 20 രൂപ, ഗർഭിണികളെ സർക്കാർ ആശുപത്രിലെത്തിച്ച് പ്രസവം നടത്തിയാൽ 600 രൂപ, പ്രസവം നിർത്തിയാൽ 160 രൂപ എന്നിങ്ങനെ ചെറിയ തുക കൂടെ ലഭിക്കും. പക്ഷെ പണം നൽകേണ്ട പല ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരും പല കാരണങ്ങൾ പറഞ്ഞ് നൽകേണ്ട തുക വൈകിപ്പിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |