കോട്ടയം . ഓണാഘോഷത്തിന്റെ പ്രധാന ആകർഷണമായ ഓണപ്പൂക്കളം ഒരുക്കാൻ പൂക്കൾ തേടി ഇനി അലയേണ്ട. തമിഴ്‌നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പൂക്കളേക്കാൾ നാടൻ രീതിയിൽ കൃഷി ചെയ്ത പൂക്കളുമായി കൂരോപ്പട സ്വദേശിയായ കർഷകൻ വേണുഗോപാൽ വേങ്ങത്താനത്ത്. കൂരോപ്പട എസ് എൻ പുരത്താണ് ഓണവിപണിയ്ക്കായി വിവിധ നിറത്തിലുള്ള ജമന്തി, ബന്തി എന്നിവ വേണു കൃഷി ചെയ്തിരിക്കുന്നത്. വാഴ, കപ്പ തുടങ്ങിയ കാർഷിക ഇനങ്ങൾക്കൊപ്പമാണ് പൂവ് കൃഷിയും ചെയ്യുന്നത്. 60 സെന്റിലായി 1200 മൂട് ബന്ദിയും 2000 മൂട് ജമന്തിയുമാണ് നട്ടിരിക്കുന്നത്. ഓണത്തിന് രണ്ട് മാസം മുൻപ് കൃഷി ആരംഭിക്കും. എട്ട് വർഷമായി തുടർച്ചയായി കൃഷി ചെയ്ത് വരുന്നു. കൊവിഡ് കാലത്ത് പൂവ് കൃഷി കുറവായിരുന്നു. ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ബന്തിയും ചുവപ്പ്, വെള്ള, മഞ്ഞ, വയലറ്റ് എന്നീ നിറങ്ങളിലുള്ള ജമന്തിയുമാണുള്ളത്. ബംഗളൂരുവിൽ നിന്നാണ് തൈകൾ എത്തിക്കുന്നത്. ഇവിടെയും തൈകൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. ഒരു തൈയ്ക്ക് 10 രൂപയാണ് വില. ചാണകം മാത്രമാണ് ഉപയോഗിക്കുന്നത്. കൂടുതലും പ്രാദേശിക വിപണിയിലും ക്ഷേത്രങ്ങളിലും ആണ് ആവശ്യക്കാർ കൂടുതൽ. ഭാര്യ അനുമോൾ, മക്കളായ നിഖിൽ, നിഹാൽ എന്നിവരും ചേർന്നാണ് ചെടികളുടെ പരിപാലനം.
കിലോയ്ക്ക് 100 രൂപ.
ബന്തി ചെടികളിൽ പൂക്കളായി തുടങ്ങി. കിലോയ്ക്ക് 100 രൂപയാണ് വില. വിപണിയിൽ വാങ്ങുന്ന പൂക്കൾ പോലെ വലിപ്പമുള്ള പൂക്കൾ തന്നെയാണ് ലഭിക്കുന്നത്. ഓണം അടുക്കുമ്പോഴേയ്ക്കും പൂക്കളുടെ വില ഇനിയും വർദ്ധിക്കുമെന്ന് വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |