പന്തളം : കുട്ടികൾ മദ്യത്തിനും മയക്കുമരുന്നിനും പിന്നാലെ പോകുന്നതിന്റെ പ്രധാന കാരണം അവരുടെ സാഹചര്യങ്ങളാണെന്ന് പന്തളം എസ്.ഐ പി.കെ.രാജൻ പറഞ്ഞു. കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ കേരളകൗമുദിയും ജനമൈത്രി പൊലീസുമായി ചേർന്നു നടത്തിയ ബോധപൗർണ്ണമി ലഹരിവിരുദ്ധ സെമിനാറിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾ മാതൃകയായി കാണുന്നവരാണ് വീട്ടിലെ മുതിർന്നവർ. അവർ മദ്യപിക്കുന്നത് കണ്ടുവളരുന്ന കുട്ടികളിൽ മദ്യപാനം തെറ്റായ കാര്യമല്ലെന്ന ചിന്തയുണ്ടാകുന്നത് സ്വാഭാവികമാണ്. അങ്ങനെയുള്ളവർക്ക് മദ്യ,മയക്കു മരുന്നുകളുടെ ദോഷത്തെക്കുറിച്ചു ബോധവല്ക്കരണം നടത്തേണ്ടത് അനിവാര്യമാണ്. ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾക്കു പത്രമാദ്ധ്യമങ്ങൾ ഏറെ സംഭാവനകളാണു നല്കുന്നത്. മദ്യവും മയക്കുമരുന്നും തലച്ചോറിനെയാണു ബാധിക്കുന്നത്. എന്തും ചെയ്യാനുള്ള മാനസികാവസ്ഥയിലേക്കാണത് നമ്മെ നയിക്കുക. കാൻസർ രോഗികളിൽ പകുതിയും പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. റോഡപകടങ്ങളിലേറെയുമുണ്ടാകുന്നത് മദ്യപിച്ചു വാഹനമോടിക്കുന്നത് കൊണ്ടാണ്. മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും അകലംപാലിച്ചു നല്ല സ്വപ്‌നങ്ങൾക്കും ലക്ഷ്യങ്ങൾക്കുമായി കുട്ടികൾ പ്രവർത്തിക്കണം. ഒരു തരത്തിലുമുള്ള ലഹരി ഉപയോഗിക്കില്ലെന്നു പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം കുട്ടികളോടു പറഞ്ഞു. പ്രിൻസിപ്പാൾ ടി.കെ.രാജീവ്കുമാറുമായി ചേർന്നു സംയുക്തമായി അദ്ദേഹം യോഗം ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ജോബ് തോമസ് അദ്ധ്യക്ഷതവഹിച്ചു. പന്തളം മൈക്രോ കോളേജ് സ്‌പോൺസർ ചെയ്ത കേരളകൗമുദി പത്രത്തിന്റെ വിതരണോദ്ഘാടനം പ്രിൻസിപ്പൽ റ്റി.ഡി.വിജയകുമാർ നിർവഹിച്ചു. കേരളകൗമുദി പന്തളം ലേഖകൻ പി.എസ്. ധർമ്മരാജ് ആമുഖപ്രഭാഷണം നടത്തി. ഹയർ സെക്കൻഡറി അദ്ധ്യാപകരായ അനീഷ് പി.മോഹൻ, ബിന്ദു.കെ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |