പത്തനംതിട്ട : വലിയ ഊഞ്ഞാൽവള്ളി പൊട്ടി നിലത്ത് വീണാലും വീണ്ടും ഊഞ്ഞാല് കെട്ടിയാടിയ ഒരു കാലമുണ്ട് ഞങ്ങളുടെ തലമുറയ്ക്ക്. ഇന്ന് കയറും വടവും ഉപയോഗിച്ചാണ് ഊഞ്ഞാലിടുന്നത്. അതും വളരെ കുറച്ച് പേർ മാത്രം. ഒന്ന് വീണാൽ പിന്നെ ആ വഴിയ്ക്ക് പോകില്ല. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഓണനാളുകളെ കുറിച്ച് വാചാലനാകുന്നു. പുലികളി, തുമ്പി തുള്ളൽ, തിരുവാതിരകളി, കുഴിപ്പന്തുകളി തുടങ്ങിയ വിനോദങ്ങളുമായി കൂട്ടുകാരോടൊത്ത് ആർത്തുല്ലസിച്ച് നടന്ന കാലമുണ്ടായിരുന്നു. കുടുംബം മുഴുവൻ ഒന്നിക്കുന്ന നാളുകൾ. എന്നാൽ ഇന്ന് ആഘോഷങ്ങളും ഒതുങ്ങുകയാണ്. ടി.വിയിലെ കാഴ്ചയിൽ ഓണം ആസ്വദിക്കുന്നതിനോട് താൽപര്യമില്ല. മണ്ണിലിറങ്ങി കളിക്കണമെന്ന് അദ്ദേഹം പറയുന്നു.
ഓണസദ്യകളിലെ പല വിഭവങ്ങളും ഇന്ന് ഉണ്ടാക്കുന്നത് പാചകവിദഗ്ദ്ധരാണ്. ഇപ്പോഴത്തെ തലമുറ ഒാണവിഭവങ്ങൾ തയ്യാറാക്കാൻ പഠിക്കണം. വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാൽ കൃഷിയിടങ്ങളിൽ നിന്നുള്ള പച്ചക്കറികൾ സദ്യയ്ക്കായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ അവ എങ്ങനെ തയ്യാറാക്കണമെന്ന് പലർക്കും അറിയില്ല. ഒരു ദിവസമെങ്കിലും വേഷത്തിലും ഭക്ഷണത്തിലും ക്രിത്രിമത്വമില്ലാതെയുള്ളത് ഓണത്തിന് മാത്രമാണ്. മതേതര ആഘോഷം കൂടിയാണ് ഓണം. മലയാളത്തിന്റെ സാംസ്കാരിക തനിമ എക്കാലവും നിലനിറുത്താൻ ഓണം ആഘോഷങ്ങൾക്ക് മാത്രമേ കഴിയു. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഭക്ഷണവും വേഷങ്ങളും ആചാരങ്ങളും കളികളും എല്ലാം മാറിയിട്ടുണ്ട്. പൊതുപ്രവർത്തനത്തിലേക്കെത്തുമ്പോൾ ഓണം പലപ്പോഴും ആഘോഷിക്കാൻ പറ്റിയെന്ന് വരില്ല. ഇത്തവണ തിരുവോണം വീട്ടിൽ കുടുംബത്തോടൊപ്പമാണ് :-
ഓമല്ലൂർ ശങ്കരൻ പറഞ്ഞുനിറുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |