തൃശൂർ: നാലോണ നാളിൽ സ്വരാജ് റൗണ്ട് കീഴടക്കാൻ വരുന്ന പുലികളുടെ മട സന്ദർശിച്ച് റവന്യൂ മന്ത്രി കെ.രാജൻ. സ്വരാജ് റൗണ്ടിൽ താളം ചവിട്ടാനെത്തുന്ന പുലിക്കളി സംഘങ്ങളുടെ അവസാനഘട്ട ഒരുക്കങ്ങൾ മന്ത്രി വിലയിരുത്തി. ആദ്യം വിയ്യൂരിലെ പുലിമടയിലെത്തിയ മന്ത്രിക്ക് മുന്നിൽ ചുവടുവച്ചത് കുട്ടിപ്പുലികൾ. ആദ്യമായി പുലിവേഷം കെട്ടുന്ന രണ്ടാം ക്ലാസുകാരി ഇഷാനി ഉറച്ച ചുവടോടെയാണ് താളം ചവിട്ടിയത്.
പുലിവേഷം അണിയുന്ന ശിവനാഥനും ഇഷാനിക്കും മന്ത്രി പുലിമുഖങ്ങൾ നൽകി. പുലിക്കളിയെ സംരക്ഷിക്കാനും രാജ്യാന്തര ശ്രദ്ധയിൽ കൊണ്ടുവരാനുമായി മാസ്റ്റർപ്ലാൻ തയാറാക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. അടുത്തവർഷം പുലിക്കളിയിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും പുലിക്കളിയെ ജനകീയമാക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും സർക്കാർ നൽകും. അതിനായി കോർപ്പറേഷൻ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി നേരത്തെ നിശ്ചയിച്ച പരിപാടികൾ നടക്കുമെന്നും മന്ത്രി പറഞ്ഞു. മേയർ എം.കെ.വർഗ്ഗീസ്, കൗൺസിലർ വർഗീസ് കണ്ടംകുളത്തി എന്നിവർ മന്ത്രിയോടൊപ്പം വിയ്യൂർ, പൂങ്കുന്നം, അയ്യന്തോൾ, കാനാട്ടുകര, ശക്തൻ സംഘങ്ങളിൽ സന്ദർശനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |