തൊടുപുഴ: ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങളുമായി മൂന്നുപേർ പിടിയിലായി. വനം വകുപ്പ് വിജിലൻസ് ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഒരടി വീതം വലുപ്പമുള്ള രണ്ട് ശിൽപങ്ങളാണ് പിടിച്ചെടുത്തത്. തൊടുപുഴ അഞ്ചിരി പാലകുന്നേൽ ജോൺസ് (56), ഇഞ്ചിയാനി അഞ്ചിരി കേളത്ത് കുര്യക്കോസ് (47), മടക്കത്താനം പുൽക്കുന്നേൽ കൃഷ്ണൻ (60) എന്നിവരാണ് പിടിയിലായത്.
പുരാവസ്തു ഉപകരണങ്ങളുടെ മറവിൽ ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങൾ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ വലയിലായത്.ജോൺസന്റെ ഇഞ്ചിയാനിയിലുള്ള വീട്ടിലാണ് വിപ്പനയ്ക്കായുള്ള ശിൽപ്പങ്ങൾ സൂക്ഷിച്ചിരുന്നത്.
പ്രതികൾ ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങൾ വിൽപ്പനയ്ക്ക് ശ്രമിക്കുന്നതായി വനം വകുപ്പ് ഇന്റലിജന്റ്‌സിന് നേരത്തെ വിവരം ചോർന്ന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശിൽപ്പങ്ങൾ വാങ്ങാനെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികളുമായി ബന്ധപ്പെട്ടു. ശിൽപ്പങ്ങളുടെ ചിത്രങ്ങളും മൊബൈൽ ഫോൺ വഴി കൈമാറി. വിലപേശലിന് ഒടുവിൽ 25 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. പണം നോട്ടായി തന്നെ വേണമെന്ന് പ്രതികൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പണം കൈമാറി ആനക്കൊമ്പ് നേരിൽ വാങ്ങാനെന്ന വ്യാജേന വേഷം മാറി വനം വകുപ്പ് ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥർ പ്രതികളുടെ അടുക്കലെത്തി. യഥാർത്ഥ ആനക്കൊമ്പാണെന്ന് ഉറപ്പിച്ചു. ഇതോടെ ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥർ വിവരം നൽകിയതനുസരിച്ച് കാത്ത് നിന്ന തൊടുപുഴയിലെ ഫ്‌ളൈയിങ് സ്‌ക്വാഡ് അംഗങ്ങൾ പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു.പുരാവസ്തുക്കളും വിഗ്രഹങ്ങളും ഉൾപ്പെടെയുള്ളവ കച്ചവടം ചെയ്യുന്നവരാണ് പ്രതികളെന്ന് വനം വകുപ്പധികൃതർ പറഞ്ഞു.
പുരാവസ്തുക്കളുടെ
ഉറവിടം അന്വേഷിക്കും
തൊടുപുഴ: പിടികൂടിയ ശിൽപ്പം നിർമ്മിക്കാൻ ഉപയോഗിച്ച ആനക്കൊമ്പിന്റെ കാലപ്പഴക്കം നിർണ്ണയിക്കാൻ ലാബിലെത്തിച്ച് പരിശോധന നടത്തും. അതുപോലെ തന്നെ പ്രതികളുടെ പക്കൽ ഒരു ചാക്ക് നിറയെ പുരാവസ്ഥുക്കളെന്ന് തോന്നിപ്പിക്കുന്ന സാധനസാമഗ്രികളും ഉണ്ടായിരുന്നു. ഇവ യഥാർത്തത്തിലുള്ളവയാണോ എന്ന് വ്യക്തമായിട്ടില്ല. ഇവയുടെ ഉറവിടവും പഴക്കവും ഉൾപ്പെടെയുള്ളവ പുരാവസ്ഥു വകുപ്പുമായി ബന്ധപ്പെട്ട് ഉറപ്പാക്കും. വൈൽഡ് ലൈഫ് പ്രോട്ടക്ഷൻ ആക്ട് 1972 ലെ സെക്ഷൻ 39, 51, 50 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മോൺസൺ മാവുങ്കൽ കേസിന് സമാനമായ രീതിയിലുള്ള തട്ടിപ്പിനാണോ പ്രതികൾ ലക്ഷ്യമിട്ടതെന്നത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ ്അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |