കോഴിക്കോട്: തെരുവുനായ ശല്യത്തിനെതിരെ കർശന നടപടികളുമായി കോഴിക്കോട് കോർ
പ്പറേഷൻ. നഗരത്തിലെ തെരുവുനായ ശല്യം പരിഹരിക്കാൻ ഒരു മാസത്തേക്കുള്ള കർമപദ്ധതിക്ക് മേയർ ഡോ.ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർപ്പറേഷൻ പ്രത്യേക കൗൺസിൽ യോഗം അംഗീകാരം നൽകി. തെരുവുനായശല്യത്തിനെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ഫയൽചെയ്ത സിവിൽ അപ്പീലിൽ കോർപ്പറേഷൻ കക്ഷിചേരാനുള്ള തീരുമാനവും കൗൺസിൽ അംഗീകരിച്ചു.
നായകളെ പാർപ്പിക്കാൻ പ്രത്യേക സംവിധാനമുള്ള ഷെൽട്ടറുകൾ വേണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. 2018ൽ നടന്ന സർവേയിൽ 13,182 തെരുവുനായകളുണ്ടെന്ന് കണ്ടെത്തിയിരുന്നതായി കർമപദ്ധതി അവതരിപ്പിച്ച കോർപ്പറേഷൻ വെറ്ററിനറി സർജൻ ഡോ. ശ്രീഷ്മ യോഗത്തിൽ അറിയിച്ചു. ഈ മാസം 28 മുതൽ അടുത്ത മാസം 28 വരെയുള്ള ദിവസങ്ങൾക്കിടയിൽ ദിവസം അമ്പത് നായകൾക്ക് വീതം പേ വിഷബാധയ്ക്കെതിരായ കുത്തിവെയ്പ്പ് നടത്താനാണ് തീരുമാനം. ഇങ്ങനെ മൊത്തം 1500 നായകൾക്ക് കുത്തിവെയ്പ്പ് പൂർത്തിയാക്കാനാണ് പദ്ധതി. ബേപ്പൂർ, ഗോവിന്ദപുരം, ബീച്ച്, നടുവട്ടം തുടങ്ങിയ ഹോട്ട് സ്‌പോട്ടുകളിലായിരിക്കും ആദ്യം കുത്തിവെയ്പ്പ് നടത്തുക. എ.ബി.സി പദ്ധതിയിൽ നാല് നായ പിടിത്തക്കാരാണുള്ളത്. രണ്ടുപേരെക്കൂടി നിയമിക്കാൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പാണ് വാക്‌സിൻ നൽകുക. വാർഡ് തലത്തിൽ നായകൾ കൂടുതലുള്ള സ്ഥലങ്ങളും ആക്രമണം കൂടുതലുള്ള ഇടങ്ങളും കണ്ടെത്താൻ നടപടിയെടുക്കും.
എ.ബി.സി സെന്റർ 2018ൽ തുടങ്ങിയ ശേഷം 9700 ലേറെ നായകളെ വന്ധീകരിച്ചതായി ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. എസ്.ജയശ്രീ അറിയിച്ചു. കോഴിക്കോട്ടെ എ.ബി.സി സെന്ററിന്റെ പ്രവർത്തനം മികച്ചതാണെന്നും വിമർശനങ്ങൾ പലതും കഴമ്പില്ലാത്തതാണെന്നും അവർ പറഞ്ഞു. നിശ്ചിത നടപടിചട്ടങ്ങൾ പാലിച്ചേ നായകൾക്ക് ശസ്ത്രക്രിയ നടത്താനാവൂ. പദ്ധതി നടപ്പാക്കിയിട്ടും നായകൾ കൂടുന്നതിന്റെ കാരണം പഠിച്ച് പരിഹാരം കാണും. വാർഡുകളിൽ ഷെൽട്ടറുകൾ തുടങ്ങാനുള്ള സ്ഥലം കൗൺസിലർമാരുടെ നേതൃത്വത്തിൽ കണ്ടെത്താവുന്നതാണ്. ഗർഭപാത്രവും അണ്ഡാശയവും വൃഷണവും നീക്കം ചെയ്ത്, പിടിക്കുന്നതിന്റെ ആറ് കിലോമീറ്ററിനകത്താണ് നായകളെ തുറന്നുവിടുന്നത്. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ നടത്തിയവ വീണ്ടും പ്രസവിച്ചുവെന്നും മറ്റ് സ്ഥലങ്ങളിലുള്ള നായയെ ചില ഭാഗങ്ങളിൽ തുറന്നിട്ടുവെന്നും മറ്റുമുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. എല്ലാ വളർത്തുനായകൾക്കും ലൈസൻസ് നൽകാനുള്ള നിയമാവലി ഉടൻ നടപ്പാക്കും. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, എൻ.സി മോയിൻകുട്ടി, ഡോ. പി.എൻ അജിത, കെ.മൊയ്തീൻകോയ, എം.സി. അനിൽകുമാർ, കവിത അരുൺ, ഓമന മധു, വി.പി.മനോജ്, എം.എൻ.പ്രവീൺ, വി.കെ.മോഹൻദാസ്, സി.പി.സുലൈമാൻ, സി.എം.ജംഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |