കോന്നി : ഉത്പാദനം വർദ്ധിച്ചെങ്കിലും തേങ്ങയുടെ വിലയിടിവ് കർഷകരെ സാരമായി ബാധിച്ചിരിക്കുകയാണ്. പച്ചത്തേങ്ങയുടെ സംഭരണം അടക്കം പാളിയതിന് പിന്നാലെയാണ് വിലയിടിവും. സംസ്ഥാനത്ത് നിന്ന് സംഭരിക്കുന്ന തേങ്ങ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് സംസ്‌കരിക്കുന്നത്. ഇവിടെയുള്ള കമ്പനികൾ നിശ്ചയിക്കുന്ന വിലയാണ് കർഷകർക്ക് ലഭിക്കുക. തെങ്ങുകളുടെ പരിപാലനത്തിനുപോലും ആവശ്യത്തിനുള്ള പണം കണ്ടെത്താനാകാത്ത സ്ഥിതിയാണ്. കഴിഞ്ഞ വർഷം കിലോഗ്രാമിന് 45 രൂപ വരെ ലഭിച്ചിരുന്ന നാളികേരത്തിന് ഇപ്പോൾ 23 മുതൽ 25 രൂപ വരെയാണ് വില. കിലോഗ്രാമിന് 32 രൂപ നിരക്കിലാണ് സംഭരണ വില നിശ്ചയിച്ചിട്ടുള്ളത്. ഉത്പാദന ചെലവ് കൂടുകയും വില ഇടിയുകയും ചെയ്തതോടെ കർഷകർ ബുദ്ധിമുട്ടിലായി. വിലയിടിയുന്ന സാഹചര്യത്തിലും തെങ്ങുകയറ്റക്കൂലി കൂടുകയാണ്. തെങ്ങുകയറുന്ന തൊഴിലാളികളെ കിട്ടാനും പ്രയാസമാണ്. മലയോരമേഖലയിൽ കുരങ്ങുകൾ കരിക്ക് നശിപ്പിക്കുന്നതും ഭീഷണിയായിമാറി.
വിപണി തമിഴ്നാട്ടിലേക്ക്
തേങ്ങ സംസ്കരിച്ച് കൊപ്രയാക്കുന്നതിനുള്ള ചെലവ് കുറവാണെന്നതാണ് നാളികേര വിപണി തമിഴ്നാട്ടിലേക്ക് മാറാൻ കാരണം. സംസ്ഥാനത്ത് 100 തേങ്ങ കൊപ്രയാക്കുമ്പോൾ ചെലവ് ഏകദേശം 200 രൂപ വരും. തമിഴ്നാട്ടിൽ ഇത് 50 രൂപയാണെന്ന് കച്ചവടക്കാർ പറയുന്നു. വൻകിട കമ്പനികൾ വൻതോതിൽ മറ്റു രാജ്യങ്ങളിൽ നിന്ന് വെളിച്ചെണ്ണ ഇറക്കുമതി നടത്തുന്നുണ്ട്. ഇതും നാളികേര വിലയെ ബാധിച്ചു. കൊപ്ര ക്വിന്റലിന് 12,000 രൂപ ഉണ്ടായിരുന്നത് നിലവിൽ 8,500 രൂപയായി കുറഞ്ഞു. ഒരു വർഷം വളപ്രയോഗത്തിനും കീടനിയന്ത്രണത്തിനുമായി തെങ്ങ് ഒന്നിന് 1000 രൂപ ചെലവ് വരുന്നുണ്ട്.
ജില്ലയിൽ
തെങ്ങ് കൃഷി : 15,888 ഹെക്ടർ
കർഷകർ : 2000
തെങ്ങുകയറ്റക്കൂലി : 60 - 80 രൂ
തേങ്ങയുടെ വില : 23 - 25 രൂ
(കഴിഞ്ഞ വർഷത്തെ വില : 45 രൂ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |