കോന്നി : കോന്നി ആനക്കൂട്ടിൽ നിന്ന് ഒരു വലിയ സമ്മാനം പോർച്ചുഗൽ ഭരണാധികാരിക്ക് നൽകിയിട്ടുണ്ട്. അതും മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ ആഗ്രഹപ്രകാരം. രാജ്യത്തിന്റെ സ്നേഹസമ്മാനമാകാനുള്ള നിയോഗം സംയുക്ത എന്ന കുട്ടിയാനയ്ക്കായിരുന്നു. സംയുക്ത ഇന്ന് ഒാർമ്മയാണെങ്കിലും ആനക്കഥകളിൽ വേറിട്ട അദ്ധ്യായമായി നിലകൊള്ളുന്നു ആ ജീവിതം. കോന്നി വനമേഖലയിൽ നിന്ന് അഞ്ചു വയസുള്ളപ്പോൾ 1993ൽ ആനത്താവളത്തിലെത്തിയതാണ് സംയുക്ത. ഉപരാഷ്ട്രപതിയായിരിക്കെ കെ.ആർ.നാരായണൻ പോർച്ചുഗൽ സന്ദർശിച്ചപ്പോൾ അവിടുത്തെ ഭരണാധികാരികൾക്ക് കൊടുത്ത വാഗ്ദാനമായിരുന്നു രാജ്യത്തിന്റെ സമ്മാനമായി കുട്ടിയാനയെ നല്കാമെന്നത്.
1994 ൽ കാർഗോ വിമാനത്തിൽ സംയുക്ത കടൽകടന്നു. മുംബയിൽ നിന്ന് ആനത്താവളത്തിലെ പാപ്പാൻ കുമ്മണ്ണൂർ സ്വദേശി ഹനീഫയും ഒപ്പം പോർച്ചുഗല്ലിലേക്ക് പോയി. ആറുമാസം സംയുക്തക്കൊപ്പം അവിടെ നിന്ന ശേഷമാണ് ഹനീഫ തിരികെ നാട്ടിലേക്ക് മടങ്ങിയത്. ആദ്യം പോയത് പോർചുഗലിലെ ലിസ്മ്പൺ സൂവിലേക്ക്. പത്തു വർഷങ്ങൾക്കു ശേഷം എസ്റ്റിഫോണാ സെൽവോ സഫാരിപാർക്കിലേക്ക്, പിന്നീട് 2012ൽ സ്പയിനിലെ മാഡ്രിഡ് മൃഗശാലയിൽ. 2013ൽ കുട്ടികൊമ്പന് ജന്മം നൽകിയ സംയുക്ത 2014 ജൂലായ് 11ന് ചരിഞ്ഞു. മരണകാരണം വ്യക്തമല്ല. ചരിയുമ്പോൾ സംയുക്തയ്ക്ക് 25 വയസ് ആയിരുന്നു. പോർച്ചുഗലിൽ സാമികുതാ എന്ന് അറിയപ്പെട്ടിരുന്ന സംയുക്ത ചരിയുമ്പോൾ സ്പെയിനിലെ മാഡ്രിഡ് മൃഗശാലയിലായിരുന്നു. വനംവകുപ്പിൽ നിന്ന് വിരമിച്ച സംയുക്തയുടെ പാപ്പാൻ ഹനീഫ ഇന്ന് കുമ്മണ്ണൂരിലെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |