കോട്ടയം: പിതാവിന്റെ വേർപാടിന്റെ വേദനയിലും ചുവട് തെറ്റാതെ കുച്ചിപ്പുടി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അമൽ ജി.നായർ. ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ഏഴാമത് ഇന്റർസോൺ കലോത്സവത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എതിരില്ലാതെയാണ് അമൽ ഒന്നാമതെത്തിയത്. തിരുവനന്തപുരം ശ്രീ ഗോകുലം നഴ്‌സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയാണ്. രണ്ടാഴ്ച മുൻപാണ് വൃക്കരോഗത്തെ തുടർന്ന് അമലിന്റെ പിതാവ് ഗിരീഷ്‌കുമാർ മരണമടഞ്ഞത്. ഇതേതുടർന്ന്, കലോത്സവത്തിൽ പങ്കെടുക്കാൻ മടിച്ചു നിൽക്കുകയായിരുന്നു . എന്നാൽ പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന നിലയ്ക്ക് പങ്കെടുക്കണമെന്ന സുഹൃത്തുക്കളുടെയും സഹപാഠികളുടെയും നിർബന്ധത്തിന് അമൽ വഴങ്ങി.
20 വർഷമായി നൃത്തം പഠിക്കുന്നുണ്ട്. കുച്ചിപ്പുടി, ഭരതനാട്യം, ഫോക്ക് ഡാൻസ്, കേരള നടനം എന്നിവയാണ് പ്രധാന ഇനങ്ങൾ. കേരളനടനം ഒഴികെ മൂന്ന് മത്സരങ്ങളിൽ പങ്കെടുക്കുന്നു. എട്ടാം ക്ലാസ് മുതൽ സംസ്ഥാന മത്സരങ്ങളിൽ വിജയിയായി. ഇത്തവണത്തെ സൗത്ത് സോൺ കലാപ്രതിഭയായിരുന്നു. കൊല്ലം കൊട്ടിയം കുറ്റിച്ചഴത്ത് പരേതനായ ഗിരീഷ് കുമാറിന്റെയും സീമയുടെ മകനാണ്. സഹോദരൻ: അതുൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |