കോട്ടയം. അപ്പർ കുട്ടനാട് മേഖലയിൽ പുഞ്ചകൃഷിയ്ക്ക് നെൽവിത്തുകൾ കിട്ടാതെ കർഷകർ പ്രതിസന്ധിയിൽ. നാഷണൽ സീഡ് കോർപ്പറേഷന്റെ (എൻ.എസ്.സി) ഏജൻസി വഴിയാണ് ജില്ലയിൽ വിത്ത് ലഭ്യമാക്കിയിരുന്നത്. മൂന്നുമാസം മുൻപ് ആവശ്യമായ വിത്തിന്റെ കണക്ക് കൃഷി ഓഫീസർ നാഷണൽ സീഡ് കോർപ്പറേഷനെ അറിയിച്ചിരുന്നതാണ്. എന്നാൽ, നാലു ദിവസം മുൻപുവരെ വിത്ത് നൽകാമെന്ന് പറഞ്ഞ എൻ.എസ്.സി പിന്നീട് കൈമലർത്തുകയായിരുന്നെന്നാണ് കൃഷി വകുപ്പ് പറയുന്നത്.
ഈ മാസം 27ന് വിത ആരംഭിച്ചാൽ മാത്രമേ, യഥാസമയം കൊയ്യാനാകൂ. കുമരകം, തിരുവാർപ്പ്, അയ്മനം, വെച്ചൂർ, തലയാഴം, നീണ്ടൂർ, കല്ലറ, ആർപ്പൂക്കര, ചങ്ങനാശേരി, കടുത്തുരുത്തി, വാകത്താനം, പായിപ്പാട്, മാടപ്പള്ളി എന്നിവിടങ്ങളിലാണ് കൃഷിയ്ക്കായി ഒരുക്കിയത്. ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന തിരുവാർപ്പിലേക്ക് മാത്രം 150 ടൺ വിത്ത് വേണം. കഴിഞ്ഞവർഷം വിത്ത് കിട്ടാൻ താമസിച്ചതോടെ വിതയും കൊയ്ത്തും വൈകുകയും വിളനാശത്തിനും വലിയ നഷ്ടത്തിനും കാരണമാവുകയും ചെയ്തു. കഴിഞ്ഞ പ്രാവശ്യം ലഭിച്ച വിത്തിൽ 40 ശതമാനവും കിളിർത്തില്ലെന്നും കർഷകർ പറഞ്ഞു. ഗുണനിലവാരം, ലഭ്യത എന്നിവ സർക്കാർ ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിക്കാത്തതാണ് ഇതിന് കാരണം.
എൻ.എസ്.സി വിത്ത് നൽകാതെ വന്നാൽ, പാലക്കാട്ടു നിന്ന് കർഷകർ സ്വയം വാങ്ങേണ്ടിവരും. അങ്ങിനെയെങ്കിൽ സബ്‌സിഡി കർഷകർക്ക് നേരിട്ടു നൽകേണ്ടിവരും. ഇങ്ങനെ വാങ്ങുന്ന വിത്തിന്റെ ഗുണനിലവാരം കൃഷി ഓഫീസർ പരിശോധിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
എൻ.എസ്.സി ഏരിയ മാനേജർ പൂർണ്ണിമ പറയുന്നു.
പാലക്കാട് ഉദ്പാദനം നടക്കാതിരുന്നതിനാൽ സ്റ്റോക്കില്ല. മാത്രമല്ല, 600 ടൺ സീഡ് കേടായി പോയി. വിത്ത് കിട്ടാൻ ഒരു മാസമെങ്കിലും താമസമുണ്ടാകും.
ജില്ലാ കൃഷി ഓഫീസർ ഗീതാ വർഗീസ് പറയുന്നു.
പാടശേഖരസമിതിയുടെ പേരിൽ കുഴൽമന്ദം, കൊല്ലംകോട് എന്നിവിടങ്ങളിൽ നിന്ന് മുഴുവൻ പണവും നൽകി വിത്ത് വാങ്ങും. സബ്‌സിഡി തുക പഞ്ചായത്ത് പാടശേഖരസമിതിക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |