കൊച്ചി: നളദമയന്തിക്കഥയിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് വിസ്‌മയം. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക പ്രീത ബാലകൃഷ്ണൻ. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രീതയെ അഭിനന്ദിച്ചു.
എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു മലയാളം അദ്ധ്യാപികയുടെ കഥകളി. പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥയാണ് പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് അവതരിപ്പിച്ചത്. പ്രലോഭനം എന്ന പാഠഭാഗം അര മണിക്കൂറിൽ ആടിത്തീർത്തു.
പ്രീത, കലിയുടെ കറുത്ത താടിവേഷവും പാർവതി മേനോൻ നളന്റെ അനുജൻ പുഷ്‌കരന്റെ വേഷവും കെട്ടി. സാധാരണയായി പുരുഷന്മാരാണ് ഈ വേഷങ്ങൾ അവതരിപ്പിക്കാറ്. അസൂയ മൂത്ത കലി നളനെ നശിപ്പിക്കാൻ പുഷ്‌കരനെ പ്രലോഭിപ്പിക്കുന്നതാണ് സന്ദർഭം. മുഴുവൻ വേഷവിധാനങ്ങളും അകമ്പടിയും സഹിതമായിരുന്നു സ്കൂൾ ഓഡിറ്റോറിയത്തിലെ കഥകളി. കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം കൃഷ്ണകുമാർ എന്നിവരായിരുന്നു പാട്ടുകാർ. ചെണ്ട മിഥുൻ മുരളിയും ചുട്ടി എരൂർ മനോജും ചമയം കലാമണ്ഡലം അരുൺ രമേശും നിർവഹിച്ചു. എരൂർ ഭവാനീശ്വരി കഥകളിയോഗമാണ് അവതരണം ഒരുക്കിയത്.
കഥകളി ജീവൻ
ഏഴാം വയസിൽ കഥകളിപഠനം ആരംഭിച്ച പ്രീത ബാലകൃഷ്ണൻ കോട്ടയ്ക്കൽ അപ്പു നമ്പൂതിരിയുടെ ശിഷ്യയാണ്. നിരവധി വേദികളിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് ക്ളാസിൽ കഥകളി അവതരിപ്പിച്ചിരുന്നു. പ്രശസ്ത തിരുവാതിര അദ്ധ്യാപിക മാലതിയുടെ മകൻ ജയപ്രകാശാണ് ഭർത്താവ്.
''പാഠം നന്നായി മനസിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. പാഠം എന്നതിനപ്പുറം പ്രാധാന്യമുള്ള വിഷയവുമാണ്. കുട്ടികൾക്കുനേരെ വലിയ പ്രലോഭനങ്ങൾ നീളുന്ന കാലത്ത് അരുതേയെന്ന സന്ദേശം കൂടി നൽകുന്ന കഥാസന്ദർഭമാണ് അവതരിപ്പിച്ചത്.""
പ്രീത ബാലകൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |