'' സഹപാഠികളിൽ പലരും ഉപയോഗിക്കുന്നുണ്ട് സർ, പിന്നെന്താ എനിയ്ക്ക് ഉപയോഗിച്ചൂടേ, നല്ല ഹരമാണ് സാർ...'' പ്ലസ് വൺകാരന്റെ 'കുറ്റസമ്മതം' കേട്ട് കോഴിക്കോട് അസി.ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് തരിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ. മദ്യവും പുകയിലയും കഞ്ചാവും വിട്ട് 'ന്യൂജൻ ലഹരി" യുവ തലമുറയിൽ പടരുകയാണ്. എക്സൈസും പൊലീസും കുറഞ്ഞ കാലത്തിനകം പിടികൂടിയ കേസുകളുടെ എണ്ണം മാത്രം മതി അതിന്റെ ആഴവും പരപ്പും അറിയാൻ. ലഹരി കിട്ടാതാവുമ്പോൾ അവർ അക്രമാസക്തരാവുന്നു. അച്ഛനെന്നോ അമ്മയെന്നോ നോട്ടമില്ല. കോഴിക്കോട്ട് ലഹരി കിട്ടാത്തതിന് അമ്മയെയും അച്ഛനെയും കുത്തിപരിക്കേൽപ്പിച്ച മകന്റെ കഥ അധികം പഴകിയതല്ല. എം.ഡി.എം.എ പിടികൂടാത്ത ഒരു ദിവസം പോലുമില്ല കേരളത്തിൽ. വിദ്യാലയങ്ങളും കവലകളും ലഹരിയുടെ ഹബ്ബായി. ലഹരി ഉപയോഗത്തിൽ ആൺ പെൺ സമത്വ പ്രഖ്യാപനമാണ് !. നാളെയുടെ നാളമാകേണ്ടവർ ലഹരിയിൽ എരിഞ്ഞുതീരുന്ന ഭീതിദവഴികളിലൂടെ കേരളകൗമുദി ലേഖിക അജന്യ.ആർ.എസ് നടത്തിയ അന്വേഷണ യാത്ര ഇന്നുമുതൽ.
'' ഒരു ദിവസം പോയിട്ട് ഒരു മിനിറ്റ് പോലും സിഗരറ്റില്ലാതെ എനിക്ക് നിൽക്കാൻ സാധിച്ചിരുന്നില്ല, ലഹരി പോരെന്ന് തോന്നിയതോടെ എം.ഡി.എം.എ തേടിയിറങ്ങി ... ഒടുവിൽ ഇങ്ങനെ...'. വാക്കുകൾ മുഴുമിപ്പിക്കാനാതെ രാഹുൽ ( യഥാർത്ഥ പേരല്ല) വയനാട് ഡീ അഡിക്ഷൻ സെന്ററിലെ ഡോക്ടറുടെ മുന്നിൽ വിങ്ങിപ്പൊട്ടി. ലഹരിയുടെ അമിത ഉപയോഗം മൂലം വിദേശത്ത് മരണത്തോട് മല്ലിടുകയായിരുന്ന രാഹുലിനെ കൂട്ടുകാരാണ് നാട്ടിലെത്തിച്ചത്. തളർന്നു പോയ അച്ഛനും അമ്മയും കൗൺസിലിംഗിനായി ഡോക്ടറെ സമീപിക്കുകയായിരുന്നു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സൃഹൃത്ത് കൈമാറിയതാണ് രാഹുലിന് സിഗരറ്റ്. അച്ഛൻ അമ്മയെ അടിക്കുന്നത് വീട്ടിലെ പതിവ് കാഴ്ചയായിരുന്നു. ആ സങ്കടവും പേറിയാണ് രാഹുൽ എന്നും ക്ലാസിലെത്തിയത്. ബെഞ്ചിൽ തല കുനിച്ചിരുന്ന അവനോട് ''നീ ഇതൊന്ന് പുകച്ച് നോക്ക് നിന്റെ പ്രശ്നങ്ങളെല്ലാം പമ്പ കടക്കും'' എന്നും പറഞ്ഞാണ് സുഹൃത്ത് അവനുനേരെ സിഗരറ്റ് നീട്ടിയത്. ആദ്യമൊന്ന് മടിച്ചെങ്കിലും ക്രമേണ കൂട്ടുകാരൻ നീട്ടിയ സിഗരറ്റിന്റെ ലഹരി ആശ്വാസമായി. ഉച്ച ഭക്ഷണ സമയത്ത് ബാത്ത് റൂമിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പായിരുന്നു കേന്ദ്രം. ആദ്യം ഒരു സിഗരറ്റായിരുന്നു. പിന്നീട് ദിവസവും പത്തോളം സിഗരറ്റായി. സിഗരറ്രിൽ ലഹരി കുറഞ്ഞതോടെ കഞ്ചാവും എം.ഡി.എം.എയും തേടി ഇറങ്ങി. ബംഗളൂരുവിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെല്ലാം എത്തുന്ന ന്യൂജൻ ലഹരികൾ രാഹുലിന്റെ കൈകളിലുമെത്തി.
സൗഹൃദം ക്ലാസ് മുറിയിൽ നിന്ന് പുറത്തേക്ക് വളർന്നതോടെ ലഹരിയുടെ ഒഴുക്കായി. ഏത് സമയത്തും ഏത് സ്ഥലത്തും ലഹരിയെത്തിക്കാൻ രാഹുലിന് വിശ്വസ്തരെ കിട്ടി. വില വിവരമറിയാൻ വാട്സ് ആപ്പ് അക്കൗണ്ടും തുടങ്ങി. അഡ്വാൻസ് നൽകി ബുക്ക് ചെയ്താൽ ബാക്കി തുക 'സാധനം' കൈയിൽ കിട്ടിയാൽ മതി. ഫോണിൽ പ്രത്യക അറിയിപ്പ് ലഭിക്കുന്നതോടെ സ്കൂളിന് പുറത്തേക്ക് ഇറങ്ങും. വഴിയിൽ നിന്ന് ഉപയോഗിച്ച ശേഷം വീണ്ടും സ്കൂളിലേക്ക്. ലഹരിയ്ക്കുള്ള പണം വീട്ടിൽ നിന്ന് കണ്ടെത്താൻ കഴിയാതായതോടെ പഠനം നിർത്തി ജോലിക്കിറങ്ങി. ഉപയോഗത്തിൽ നിന്ന് കടത്തുകാരനായ രാഹുലിന്റെ വരുമാന മാർഗമായി ലഹരി മാറി. പിടിക്കപ്പെടാതിരിക്കാൻ ഫോൺ മാറ്റുന്നതും ശീലമാക്കി. അതിനിടെ മകന്റെ സ്വഭാവത്തിലുള്ള മാറ്റം ശ്രദ്ധയിൽപ്പെട്ട അമ്മ നടത്തിയ അന്വേഷണത്തിലാണ് ലഹരിയ്ക്കടിമയാണെന്ന് അറിയുന്നത്. കൗൺസിലിംഗിന്റെയും ഉപദേശങ്ങളുടെയും ബലത്തിൽ വിദേശത്തേക്ക് അയച്ചു.
എന്നാൽ അവിടുത്തെ ഒറ്റപ്പെടൽ വീണ്ടും മയക്കുമരുന്നിലെത്തിച്ചു. പാകിസ്ഥാനിയായ സുഹൃത്ത് വഴി എം.ഡി.എം എ സുലഭമായി കൈകളിലെത്തി. ജോലി ഭാരവും ഒറ്റപ്പെടലും ലഹരിയും ഉറക്കമില്ലായ്മയും രാഹുലിനെ രോഗിയാക്കുകയായിരുന്നു. '' ഡോക്ടർ എന്നെ കേൾക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ആവില്ലായിരുന്നു''. 20 ദിവസത്തെ ചികിത്സയ്ക്കുശേഷം വീണ്ടും വിദേശത്തേക്ക് പറന്നിരിക്കുകയാണ് ആ ചെറുപ്പക്കാരൻ.
ലഹരി കൈമാറ്റത്തിന്റെ രീതികളിലും ഇന്ന് മാറ്റങ്ങൾ പ്രകടമാണ്. കോഡ് ഭാഷകൾ മുതൽ ഫോൺ മാറ്റൽ വരെയുണ്ട്. ഡീ അഡിക്ഷൻ സെന്ററുകളിൽ എത്തുന്നതിൽ മയക്കുമരുന്നിന് അടിമകളാകുന്നവരാണ് കൂടുതൽ. എക്സൈസ് വകുപ്പിന്റെ കോഴിക്കോട് ബീച്ചിന് സമീപത്തെ വിമുക്തി കേന്ദ്രത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കിടത്തി ചികിത്സ തേടിയത് 460 പേരാണ്.
ഒ.പിയിൽ 9900 പേരെത്തി.സ്വകാര്യ ആശുപത്രികൾ, കൗൺസലിംഗ് സെന്ററുകൾ എന്നിവിടങ്ങളിലെ എണ്ണം കൂടി പരിശോധിച്ചാൽ സംഖ്യ ഇനിയും ഉയരും.
വീടുവിട്ട് നിൽക്കുന്നതും രക്ഷിതാക്കൾക്കിടയിലെ പ്രശ്നങ്ങളും കുട്ടികളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ഇത് കുട്ടികളെ ഒരു പരിധി വരെ ലഹരിയുടെ ലോകത്തേക്ക് തള്ളിവിടുന്നുണ്ട്. ലോക്ക് ഡൗണിന് ശേഷമാണ് എം.ഡി.എം എ കേസുകൾ കൂടുതലായും കാണുന്നത്. ആൺ പെൺ വ്യത്യാസമില്ലാതെ ഇതിന്റെ ഉപയോഗം കൂടുകയാണ് .
ടോം വർഗീസ്, സൈക്യാട്രിസ്റ്റ്, ബീച്ച് ഡീ അഡിക്ഷൻ സെന്റർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |