അന്നമനട : അഞ്ച് വർഷത്തിൽ ആയിരം വനിതകൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ഒരു വീട്ടിൽ ഒരു തറി എന്ന ലക്ഷ്യവുമായി അന്നമനട പഞ്ചായത്ത്. വ്യവസായ വകുപ്പ്, ഹാൻഡ് വീവ്, പഞ്ചായത്ത് എന്നിവ സംയുക്തമായാണ് പദ്ധതി തയ്യാറാക്കുന്നത്. ഈ പദ്ധതിയിലൂടെ ചുരുങ്ങിയത് മാസം പന്ത്രണ്ടായിരം രൂപയെങ്കിലും ഒരു സംരംഭകയുടെ കൈയിലെത്തിച്ച് വീട്ടമ്മമാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് ലക്ഷ്യം.
പത്ത് അടി നീളവും പത്തടി വീതിയുമുള്ള മുറി സൗകര്യവും ആറായിരം രൂപയും മുടക്കിയാൽ തറി സ്ഥാപിക്കാം. ഏകദേശം
46,000 രൂപ വില വരുന്ന തറിയുടെ 85 ശതമാനം ചെലവും സർക്കാരും പഞ്ചായത്തും വഹിക്കും. 25നും 45നും ഇടയിലുള്ള തെരഞ്ഞെടുക്കപ്പെട്ട വനിതകൾക്ക് ഹാൻഡ് വീവിന്റെ നേതൃത്വത്തിലാണ് ആറ് മാസ പരിശീലനം നൽകുക.
തൊഴിലാളികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നതും ഹാൻ വീവിന്റെ നിർദ്ദേശപ്രകാരം വിവിധ ഏജൻസികളാണ്. അന്നമനട പഞ്ചായത്തിൽ വീതി കൂടിയ തുണികളാണ് ഉണ്ടാക്കുക. ഈ സംരംഭത്തിലേക്ക് വരാൻ താല്പര്യമുള്ളവർക്ക് ചേന്ദമംഗലത്ത് സൊസൈറ്റിയിൽ പോയി തറികളുടെ പ്രവർത്തനം നിരീക്ഷിക്കാനുള്ള അവസരവും ഒരുക്കും.
പഞ്ചായത്ത് ആയിരം സ്‌ക്വയർ ഫീറ്റുള്ള ഒരു ബിൽഡിംഗ് ഹാൻഡ് വീവിന് നൽകും. ഈ ബിൽഡിംഗിലാകും ഹാൻഡ് വീവ് ഓഫീസും പാവ് സ്ഥാപിക്കലും അസംസ്‌കൃത വസ്തുക്കൾ സൂക്ഷിക്കലും നെയ്തു കൊണ്ടുവരുന്ന തുണികൾ സ്റ്റോക്ക് ചെയ്യലുമെല്ലാം. വ്യവസായമന്ത്രിക്ക് പഞ്ചായത്ത് പ്രസിഡന്റ് നൽകിയ നിവേദനത്തെ തുടർന്നാണ് പദ്ധതി അന്നമനട പഞ്ചായത്തിൽ അനുവദിച്ചത്.
പോർച്ചിൽ പോലും തറി സ്ഥാപിക്കാം
ഒരു വീടിന്റെ കാർ പോർച്ചിൽ പോലും ഒരു തറി സ്ഥാപിച്ച് സംരംഭം തുടങ്ങാം. വനിതകൾക്ക് പരിശീലന കാലയളവിൽ സ്‌റ്റൈപന്റ് ലഭിക്കും. രാവിലെ 10 മുതൽ 4 മണി വരെയാണ് പരിശീലനം. ഒരു തറിയിൽ തൊഴിലാളി പരിശീലനം നടത്തുമ്പോൾ മറ്റുള്ളവർക്ക് ഇതിന്റെ പ്രവർത്തനങ്ങളെ പറ്റി നിരീക്ഷിച്ച് മനസിലാക്കാം.
ആദ്യവർഷം, 200 പേർക്ക് തൊഴിൽ
പ്രയോജനപ്പെടുക 25നും 45നും ഇടയിലുള്ള വനിതകൾക്ക്
പരിശീലനം ആറ് മാസം
പ്രതീക്ഷിത വരുമാനം മാസം 12,000 രൂപ
പഞ്ചായത്ത് നീക്കി വയ്ക്കുക 8 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |