കൊടുമൺ : തീപ്പൊള്ളലേറ്റ നിലയിൽ ഗൃഹനാഥനെയും ഭാര്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുമൺ കിഴക്ക് മണിമല മുക്ക് നീർപ്പാലത്തിന് സമീപം പാലവിളയിൽ വീട്ടിൽ ജോസ് (62), ഭാര്യ ഓമന (56) എന്നിവരാണ് പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്നത്. ഇന്നലെ വൈകിട്ട് 3.45 നാണ് സംഭവം. അടുക്കളവാതിലിന് സമീപത്ത് നിന്ന് തീപിടിച്ച നിലയിൽ വീട്ടിലേക്ക് കയറി വന്ന ഓമനയെ മകൻ ജോബിയാണ് കണ്ടത്. ഉടൻ തന്നെ ജോബി തീയണച്ച് ഓമനയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഇവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വിവരമറിഞ്ഞ് എത്തിയ പൊലീസ് സംഘമാണ് നിലത്ത് വീണു കിടന്ന ജോസിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പൊള്ളൽ മാരകമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കാലി വളർത്തിയാണ് ജോസും കുടുംബവും ഉപജീവനം കഴിക്കുന്നത്. ജോസും ഓമനയുമായി കലഹം പതിവാണ്. ഇന്നലെ വൈകിട്ടും വഴക്കുണ്ടായി. ഇതിനിടെയാണ് തീപ്പൊള്ളലേറ്റത്. അടുക്കള വാതിലിന് സമീപം നിന്ന് മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തു. ആരാണ് മണ്ണെണ്ണ ഒഴിച്ചതെന്നും തീ കൊളുത്തിയത് എന്നും വ്യക്തമല്ല. വഴക്ക് പതിവായതിനാൽ എന്തു ബഹളം കേട്ടാലും പരിസരവാസികൾ ശ്രദ്ധിക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |