തൃശൂർ : നാട്ടാനകളുടെ എണ്ണക്കുറവും ഏക്കത്തിലെ വർദ്ധനവും മൂലം ആന ഏഴുന്നള്ളിപ്പുകൾ പ്രതിസന്ധിയിൽ. ആനകളുടെ പരിപാലന ചെലവ് കുതിച്ചുയർന്നതോടെ കൂടുതൽ ആനകളുള്ള ഗുരുവായൂർ ദേവസ്വത്തിൽ ഉൾപ്പടെ ആന ഏക്കത്തിൽ വൻ വർദ്ധനവാണ്.
നാട്ടാനകളുടെ എണ്ണത്തിൽ വന്ന കുറവും ആന ലഭ്യതയെ ബാധിക്കുന്നുണ്ട്. പല ഉത്സവങ്ങളിലും ഇത്തവണ ആനകളുടെ എണ്ണത്തിൽ കുറവ് വരുത്താൻ നിർബന്ധിതരായിരിക്കുകയാണ് ഉത്സവകമ്മിറ്റിക്കാർ. 430ൽ താഴെ നാട്ടാനകൾ മാത്രമാണ് നിലവിലുള്ളത്. അതുകൊണ്ട് വിശ്രമമില്ലാത്ത എഴുന്നള്ളിപ്പുകളായിരിക്കും ആനകൾക്ക്. 20,000 രൂപയാണ് ഗുരുവായൂരിലെ കുറഞ്ഞ ഏക്കം.
ഇതോടെ സ്വകാര്യ ഉടമകളുടെ ആനയ്ക്കുള്ള ഏക്കത്തിലും വൻ വർദ്ധനവുണ്ടായി. കഴിഞ്ഞതവണ 20,000നും 30,000നും ഇടയിലുണ്ടായിരുന്ന എക്കത്തുക അമ്പതിനായിരത്തിന് മുകളിലാണ്. ഡിസംബർ പകുതിയോടെ മദ്ധ്യകേരളത്തിലെ ഉത്സവങ്ങൾ സജീവമാകും. കൂടുതൽ ഉത്സവങ്ങൾ നടക്കുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. ഈ മാസങ്ങളിൽ കൂടുതൽ ആനകൾ ആവശ്യമുള്ള ഉത്സവദിവസങ്ങളിൽ ഡിമാൻഡുള്ളതിനാൽ ആനകളുടെ ഏക്കം ലക്ഷങ്ങൾ കടക്കും. ഗുരുവായൂർ ദേവസ്വത്തിന്റെ നന്ദൻ, ഇന്ദ്രസെൻ എന്നീ ആനകൾക്ക് സാധാരണ ദിവസങ്ങളിൽ മാത്രം ലക്ഷം രൂപയാണ്. ഒരു ദിവസം ഈ ആനകൾക്ക് ഒന്നിൽ കൂടുതൽ ആവശ്യക്കാരുണ്ടെങ്കിൽ ലേലം വിളിച്ചാകും നൽകുക.
തീറ്റച്ചെലവിൽ നട്ടം തിരിയുന്നു
പനമ്പട്ടയ്ക്കും പുല്ലിനും വലിയ വർദ്ധനവാണ് ഉണ്ടായതെന്ന് ഉടമകൾ പറയുന്നു. അതുപോലെ ആന തൊഴിലാളികളുടെ കൂലിയിലും വർദ്ധനവുണ്ടായി. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷം ആനകൾക്ക് എഴുന്നള്ളിപ്പുണ്ടായിരുന്നില്ല. ഈ കാലയളവിലെല്ലാം പലരും ബാങ്കിൽ നിന്ന് വായ്പയെടുത്തും കടം വാങ്ങിയും ഭൂമി വിറ്റുമാണ് ആനകളെയും പാപ്പാന്മാരെയും സംരക്ഷിച്ചത്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കടുത്ത നിബന്ധനകളും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
രജിസ്‌ട്രേഷനിൽ കടുംപിടുത്തമില്ല
ആനകളെ എഴുന്നള്ളിക്കണമെങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയിൽ ഇക്കുറി ഇളവുണ്ടായേക്കും. ആയിരത്തിലധികം ക്ഷേത്രങ്ങൾ മാത്രമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം വനം സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന് എഴുന്നള്ളിപ്പിനുള്ള അനുമതി വാങ്ങണം. പുതിയ എഴുന്നള്ളിപ്പുകൾക്ക് ഒരു കാരണവാശാലും അനുമതി നൽകില്ലെന്നും അധികൃതർ അറിയിച്ചു. കൊവിഡ് കാലത്തുണ്ടായിരുന്ന നിയന്ത്രണമുണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |