പത്തനംതിട്ട : കോന്നി, റാന്നി വനം ഡിപ്പോകളിലെ തേക്കുകൾക്ക് രാജ്യത്തെ തന്നെ മികച്ച പരിപാലനവും സംരക്ഷണവുമാണ് ലഭിക്കുന്നതെന്ന് മദ്ധ്യപ്രദേശിലെ ഭോപ്പാൽ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറസ്റ്റ് മാനേജ്മെന്റ് (എെ.എെ.എഫ്.എം) വിദ്യാർത്ഥികളുടെ പഠനം. നല്ല ഇനം തൈകൾ നടുന്നതിനൊപ്പം മികച്ച രീതിയിലുള്ള പരിപാലനവും സംരക്ഷണവുമാണ് നൽകുന്നത്. കൃത്യമായ ഇടവേളകളിൽ പരിപാലനം നടത്തിവരുന്നുണ്ട്. രാജ്യത്തെ മറ്റു വനങ്ങളിൽ തൈ നട്ടശേഷം പരിപാലനത്തിലും സംരക്ഷണത്തിലും പത്തനംതിട്ടയിലേതുപോലെ കാര്യമായ ശ്രദ്ധയില്ലെന്ന് പഠനം സൂചിപ്പിക്കുന്നു. 1894ൽ ആരംഭിച്ചതാണ് കോന്നി, റാന്നി വനമേഖലയിലെ തേക്ക് പ്ളാന്റേഷൻ. എെ.എെ.എഫ്.എമ്മിലെ നാല് വിദ്യാർത്ഥികളാണ് കോന്നി, റാന്നി വനം ഡിവിഷനുകളിൽ പഠനം നടത്തുന്നത്. ജില്ലയിൽ മൂന്നാഴ്ച നടത്തുന്ന സന്ദർശനത്തിൽ ഗവി എക്കോ ടൂറിസം, ശബരിമല തീർത്ഥാടനം തുടങ്ങിയ വിഷയങ്ങളിലും സംഘം പഠനം നടത്തിവരുന്നു. സർക്കാരിന്റെ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനത്തോടെയുള്ള പ്രവർത്തനം ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതായി പഠനം വ്യക്തമാക്കി. കോന്നി, റാന്നി ഡിവിഷനുകളിൽ വന്യമൃഗശല്യം ജനവാസ കേന്ദ്രങ്ങൾക്ക് വെല്ലുവിളിയാകുന്നു.
'' കേന്ദ്രസർക്കാരിന്റെ വനം, പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുളള സ്വാശ്രയ സ്ഥാപനമാണ് എെ.എെ.എഫ്.എം. ഫോറസ്ട്രി മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ, സസ്റ്റയിനബിലിറ്റി മാനേജ്മെന്റിൽ പി.ജി ഡിപ്ളോമ കോഴ്സ് നടത്തുന്ന സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് വനംവകുപ്പ്, വൈൽഡ് ലൈഫ്, സിവിൽ സർവീസ്, ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിൽ നൂറ് ശതമാനം തൊഴിൽ സുരക്ഷയുണ്ട്. പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 23 ആണ്.
ധന്യ ഭാസ്കർ, എക്കോസിസ്റ്റം മാനേജ്മെന്റ്
അസോസിയേറ്റ് പ്രൊഫസർ എെ.എെ.എഫ്.എം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |