• വിയ്യൂർ ക്ഷേത്രം തകർന്നതിന് പിന്നിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ വീഴ്ച
• അടിയന്തരമായി ആൽ മുറിച്ചുമാറ്റാനുള്ള ഉത്തരവ് രണ്ട് മാസം പൂഴ്ത്തി
കൊച്ചി: ദ്രവിച്ച ആൽമരം മറിഞ്ഞു വീണ് തൃശൂർ വിയ്യൂർ ശിവക്ഷേത്രം തകരാനിടയായ സംഭവത്തിലേക്ക് വഴിവച്ചത് ഉദ്യോഗസ്ഥരുടെ അനാസ്ഥ. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള അടിഭാഗം ദ്രവിച്ച ആൽ ഉടൻ മുറിച്ചു നീക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് ദേവസ്വത്തിന്റെ തൃശൂർ അസി. കമ്മിഷണർ വി.എൻ.സ്വപ്നയ്ക്കും കാച്ചാനപ്പിള്ളി ദേവസ്വം ഓഫീസർ കെ.ശ്രീകുമാറിനും കഴിഞ്ഞ നവംബർ എട്ടാം തീയതി ഉത്തരവ് നൽകിയിരുന്നു. എങ്കിലും ഇവർ അടിയന്തര നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
വ്യാഴാഴ്ച രാവിലെ 11.45ന് ഭീമൻ മരം മറിഞ്ഞുവീണ് കിഴക്കേ ക്ഷേത്രഗോപുരത്തിന് വിള്ളൽ സംഭവിച്ചു. ചുറ്റമ്പലത്തിന്റെ ഒരു ഭാഗം തകർന്നു. 35 ലക്ഷം രൂപയോളം നഷ്ടമുണ്ടായി. ഭാഗ്യത്തിനാണ് ആളപായം ഒഴിവായത്. അഞ്ച് വർഷം മുമ്പ് ക്ഷേത്ര ഉപദേശക സമിതി ഭക്തരിൽ നിന്ന് പണം പിരിച്ച് നിർമ്മിച്ചതാണ് ഗോപുരം. നാല് ലക്ഷത്തോളം ബാദ്ധ്യത ഇപ്പോഴും സമിതി തീർക്കാനുണ്ട്.
ആലിന്റെ ജീർണാവസ്ഥയെയും അപകട സാദ്ധ്യതയെയും കുറിച്ചുള്ള പരാതികളെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ വാങ്ങിയ ശേഷം മുറിച്ചുമാറ്റാൻ ബോർഡ് ഉത്തരവായത്. അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഒരു മാസം മുമ്പ് ക്ഷേത്ര ഉപദേശക സമിതി വീണ്ടും കത്തുനൽകിയിരുന്നു.
നോട്ടീസ് ബോർഡിൽ പരസ്യം ചെയ്ത് ഏഴ് ദിവസം കഴിഞ്ഞ് ദേവസ്വം ഓഫീസർക്ക് ലേലം ചെയ്ത് മരം മുറിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. ലേലം ഒഴിവാക്കി അപകടാവസ്ഥയിലുള്ള മരം ബോർഡിന്റെ ചെലവിൽ തന്നെ മുറിച്ചുമാറ്റാനും കഴിയുമായിരുന്നു. ഇതിനുള്ള നടപടികളൊന്നും ഉണ്ടായില്ല. ആചാരപ്രകാരമുള്ള ആലിന്റെ സംസ്കാരക്രിയകൾ മുറിച്ച് മാറ്റിയ ശേഷമാണ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |