രണ്ട് മാസം ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ
താൽക്കാലിക സംവിധാനം ഏർപ്പെടുത്തി
ഇടുക്കി: കാട്ടാന ശല്യം രൂക്ഷമായ പന്നിയാർ, ആനയിറങ്കൽ മേഖലകളിൽ റേഷൻ വിതരണം തടസ്സമില്ലാതെ നടത്താൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംവിധാനം ഏർപ്പെടുത്തി. ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ശാന്തൻപാറ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച യോഗത്തിലാണ് തീരുമാനം. വന്യജീവി അക്രമണവുമായി ബന്ധപ്പെട്ട് വനം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചൊവ്വാഴ്ച്ച ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് ശാന്തൻപാറയിൽ അടിയന്തര യോഗം ചേർന്ന് തീരുമാനമെടുത്തത്.
13 തവണ കാട്ടാന തകർത്ത പന്നിയാർ എച്ച് എം എൽ എസ്റ്റേറ്റിലെ റേഷൻകടയിലെ ഭക്ഷ്യവസ്തുക്കൾ എസ്റ്റേറ്റ് അധികൃതർ നൽകിയ പോസ്റ്റ് ഓഫീസ് കെട്ടിടത്തിലെ മുറിയിൽ സൂക്ഷിച്ച് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിതരണം നടത്തും. പൊതുജനങ്ങൾക്ക് റേഷൻ വാങ്ങാൻ വരാനാവാത്ത സാഹചര്യമുണ്ടായാൽ ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തിൽ വാതിൽപ്പടി സേവനം നടത്തുന്ന സന്നദ്ധപ്രവർത്തരെ ഉപയോഗപ്പെടും.
പന്നിയാർ റേഷൻകടയുടെ പരിസരത്തെ വൈദ്യുത ഫെൻസ് നിർമാണം പൂർത്തിയായതായി വനംവകുപ്പ് അസി. കൺസർവേറ്റർ ഷാൻട്രി ടോം അറിയിച്ചു. ദുർബലമായ റേഷൻകട കെട്ടിടത്തിന്റെ സ്ഥാനത്ത് രണ്ട് മാസത്തിനകം എസ്റ്റേറ്റ് അധികൃതർ കോൺക്രീറ്റ് കെട്ടിടം നിർമിച്ചു നൽകും. ആന പതിവായി തകർക്കുന്ന ആനയിറങ്കലിലെ റേഷൻ കട കെട്ടിടത്തിന് പകരവും എസ്റ്റേറ്റ് അധികൃതർ കോൺക്രീറ്റ് കെട്ടിടം നിർമിച്ചു നൽകും.
ഇടുക്കി വികസന പാക്കേജിൽ അനുവദിച്ചിട്ടുള്ള മൂന്ന് കോടി രൂപ ഉപയോഗപ്പെടുത്തി വന്യജീവി ശല്യം രൂക്ഷമായ ഗോത്രവർഗ പ്രദേശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. ഏതൊക്കെയിടങ്ങളിലാണ് അവ സ്ഥാപിക്കേണ്ടതെന്ന് വനം വകുപ്പും പഞ്ചായത്തും ചേർന്ന് തീരുമാനിക്കും. നിലവിൽ ആനയിറങ്കൽ, പന്നിയാർ റേഷൻകട പരിസരം അടക്കം 10 സ്ഥലങ്ങളുടെ പട്ടിക വനംവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
പ്രദേശത്ത് ആനശല്യം രൂക്ഷമായ 21.7 കി.മീറ്റർ ഭാഗത്ത് സോളാർ ഹാങ്ങിങ് ഫെൻസ് ഉടൻ സ്ഥാപിക്കും. സിങ്കുങ്കണ്ടം ചെമ്പകത്താഴുക്കുടി, 80 എക്കർ കോളനി, പന്തടിക്കളം, തിഡിർ നഗർ, ബി എൽ റാം, കോഴിപ്പെന്നക്കുടി എന്നിവിടങ്ങളിലാണ് ഫെൻസ് സ്ഥാപിക്കുക. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ അടിയന്തര ശ്രമങ്ങൾ നടത്തിവരുന്നതായും എ സി എഫ് യോഗത്തെ അറിയിച്ചു. ആദ്യഘഡു വിതരണം കൃത്യമായി നടക്കുന്നുണ്ടെന്നും രണ്ടാംഗഡു വിതരണത്തിലെ കാലതാമസം നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതുകൊണ്ടും ഫണ്ട് കുറവായതുമൂലവുമാണെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ സ്വാഗതം പറഞ്ഞു. ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ പി. ടി മുരുകൻ, മനു റെജി, ജില്ലാ സപ്ലൈ ഓഫീസർ കെ. പി. അനിൽകുമാർ, ദേവികുളം റേഞ്ച് ഓഫീസർ വിജി, എച്ച്.എം.എൽ എസ്റ്റേറ്റ് പന്നിയാർ ഡിവിഷൻ അസി. മാനേജർ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
ആനശല്യം മൂലം റേഷൻവിതരണം മുടങ്ങി ആരും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാകില്ല
ഷീബാ ജോർജ്
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |