കൊച്ചി: കൈകളുടെ ബലക്കുറവും കാഴ്ചക്കുറവും മേഴ്സിയുടെ കരവിരുതിന് തടസമല്ല. നടന്മാരായ പൃഥ്വിരാജ്, മോഹൻലാൽ, മുൻ രാഷ്ട്രപതി അബ്ദുൾ കലാം ആസാദ് തുടങ്ങി പ്രകൃതിയും യേശുക്രിസ്തുവും കൃഷ്ണനും വരെ വൈക്കോൽ ചിത്രങ്ങളാക്കിയിട്ടുണ്ട് ഇടക്കൊച്ചിയിലെ 66 കാരി വീട്ടമ്മ.
കാൻവാസ് ബോർഡിൽ തുണി പിടിപ്പിച്ച് അതിൽ ചിത്രം പകർത്തി ചെറുതായി മുറിച്ച വൈക്കോൽ കഷണങ്ങൾ ഒട്ടിച്ചാണ് മനോഹരമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നത്. കുട്ടിക്കാലത്ത് പഠിച്ച വിദ്യ ലോക്ക്ഡൗൺ കാലത്ത് മിനുക്കിയെടുക്കുകയായിരുന്നു.
പൃഥ്വിരാജിന് പിറന്നാൾ സമ്മാനം നൽകാൻ കുടംബ സുഹൃത്ത് ആവശ്യപ്പെട്ടതാണ് നിമിത്തമായത്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ കൈയടി നേടി. പൃഥ്വിരാജിന് നേരിട്ട് ചിത്രം സമ്മാനിക്കണമെന്നാണ് മേഴ്സിയുടെ ആഗ്രഹം. അതിനായി മറ്റൊന്നു കൂടി തയ്യാറാക്കിയിട്ടുണ്ട്.
കുഞ്ഞുനാളിൽ വീടിനടുത്ത പള്ളിയിൽ നിന്നാണ് വൈക്കോൽവിദ്യ മേഴ്സി പഠിച്ചെടുത്തത്. കൊല്ലം സ്വദേശിയായിരുന്നു അദ്ധ്യാപകൻ. വിവാഹ ശേഷം ഇപ്പോഴാണ് വീണ്ടും പരീക്ഷിക്കുന്നത്. ഏതാനും വർഷം മുമ്പ് വാഷിംഗ് മെഷീൻ ഉപയോഗിക്കവേ ഷോക്കേറ്റ് കൈവിരലുകളുടെ സ്പർശനശേഷി നഷ്ടപ്പെട്ടതിനാൽ ശ്രമം വിജയിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. പ്രായാധിക്യത്താൽ കാഴ്ച്ചയും കുറഞ്ഞു.
എന്നാൽ മക്കളുടെ സമ്മർദം കൂടിയായതോടെ തുനിഞ്ഞിറങ്ങി. നോമ്പ് കാലത്ത് മാതാവിന്റെ ചിത്രത്തിലാണ് രണ്ടാം തുടക്കം. ഇപ്പോൾ ഒരുമുറി നിറയെ ചിത്രങ്ങൾ. കൈകൾക്ക് വിറയൽ ഉണ്ടെങ്കിലും ചിത്രങ്ങളെല്ലാം സ്വയം വരച്ചു ചേർക്കും. മക്കളെയും പേരക്കുട്ടികളെയും ഈ വിദ്യ പഠിപ്പിക്കുന്നുണ്ട്.
വൈക്കോൽ ചിത്രങ്ങൾ
കാൻവാസിൽ പേപ്പർ, തുണി എന്നിവ പൊതിഞ്ഞ് ചിത്രങ്ങൾ വരച്ച് വൈക്കോൽ വെട്ടി പശ ചേർത്ത് ക്രമത്തിൽ ഒട്ടിച്ചാണ് ചിത്രങ്ങൾ നെയ്യുന്നത്. മാറ്റു കൂട്ടുന്നതിന് വർണക്കടലാസുകളും മുത്തുകളും പിടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |