സുൽത്താൻ ബത്തേരി: 'നിങ്ങളുടെ സ്ഥാനാർത്ഥി ഇതാ ഈ രാജവീഥികളെ പുളകമണിയിച്ചുകൊണ്ട് കാളവണ്ടിയിൽ. നിങ്ങളുടെ ഓരോ വിലയേറിയ വോട്ടും അദ്ദേഹത്തിന് നൽകി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമേ എന്ന് അപേക്ഷിക്കുകയാണ്." പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു അനൗൺസ്മെന്റ് ആണ്ഇത്. കാളവണ്ടിയിൽ അനൗൺസ് ചെയ്ത് വന്നത് സ്ഥാനാർത്ഥി തന്നെ. കടുവ എന്ന് നാട്ടുകാർ വിളിച്ചിരുന്ന കുപ്പാടി അമ്പുകുത്തിയിൽ ദാമോദരൻ.
സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്തിലെ കുപ്പാടി വാർഡിൽ നിന്നാണ് ദാമോദരൻ മൽസരിക്കാനിറങ്ങിയത്. സി.പി.എമ്മിലെ സി.ഭാസ്ക്കരനും കോൺഗ്രസിന്റെ റാത്തപ്പിള്ളി കര്യനുമായിരുന്നു എതിർ സ്ഥാനാർത്ഥികൾ. ഒരു പാർട്ടിയുടെയും പിന്തുണയില്ലാതിരുന്ന ദാമോദരന് സ്വന്തം വീട്ടുകാരുടെ പിന്തുണപോലുമില്ലായിരുന്നു. ഈ സമയത്താണ് ജനശ്രദ്ധ പിടിച്ചുപറ്റാൻ കുപ്പാടിയെ രാജവീഥിയാക്കി കാളവണ്ടിയിൽ പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി.ഭാസ്ക്കരൻ വിജയിച്ചു. ദാമോദരന് കിട്ടിയത് 30-ൽ താഴെവോട്ട് മാത്രം. യോഗ്യരായ ആളുകൾ തിരഞ്ഞെടുക്കപ്പെടുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. രണ്ടാം അങ്കം നിയമസഭയിലേക്കായിരുന്നു. തിരഞ്ഞടുപ്പ് ചിഹ്നമായ ഉദയസൂര്യനുമായി ബത്തേരി മണ്ഡലത്തിൽ നിന്നായിരുന്നു മത്സരം. കോൺഗ്രസിലെ പി.ടി.ജോണും സി.പി.എമ്മിലെ പി.വി.വർഗ്ഗീസ് വൈദ്യരുമായിരുന്നു എതിർ സ്ഥാനാർത്ഥികൾ. വർഗ്ഗീസ് വൈദ്യർ ജയിച്ചു. സ്വതന്ത്രനായ ദാമോദരന് വിവേകശാലികളായ 3852 പേർ വോട്ട് നൽകി. ഇലക്ഷൻ കമ്മീഷനായി ടി.എൻ.ശേഷൻ നിയമിതനായതോടെ തന്റെ പ്രതിഷേധം കമ്മീഷനെ കത്തിലൂടെ അറിയിച്ചു. സ്ഥാനാർത്ഥികൾ യോഗ്യരായിരിക്കണം ചുരുങ്ങിയത് എഴുതാനും വായിക്കാനും അറിയണം ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം. കത്തിന് കമ്മീഷന്റെ മറുപടി വന്നു. നല്ല നിർദേശമാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഇതിന്റെ കോപ്പി അയച്ചുകൊടുക്കാനാണ് മറുപടിയിൽ പ്രതിപാദിച്ചിരുന്നത്. തെരഞ്ഞെടുപ്പിൽ ഇപ്പോൾ വിശ്വസമില്ലെന്ന് പറയുന്ന ദാമോദരന് അടുത്ത നിയമസഭ തിരഞ്ഞടുപ്പിൽ ഒന്നുകൂടി മൽസരിക്കണമെന്നാണ് ആഗ്രഹം. പ്രായം തൊണ്ണൂറിലേക്ക് എത്തിയെങ്കിലും ഒരു അങ്കത്തിനുള്ള ബാല്യമുണ്ടെന്നാണ് പറയുന്നത്. മക്കളെല്ലാം വെറെയാണ് താമസിക്കുന്നത്. കൂടെ ഭാര്യ മാത്രം.